വിവോയ്ക്കു പകരം പതഞ്ജലി? പുതിയ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ ബിസിസിഐയുടെ തീവ്രശ്രമം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിസന്ധിയിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ വിവോ ബിസിസിഐയ്ക്ക് നൽകിയിരുന്നത്. വിവോയുടെ അവസാന നിമിഷത്തെ പിൻമാറ്റത്തെ തുടർന്ന് പുതിയ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ ബിസിസിഐ തീവ്രശ്രമം തുടരുന്നതിനിട രംഗപ്രവേശം ചെയ്തിരിക്കുകയാണ് പതഞ്ജലി.
ഈ വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയിൽ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ’ – പതഞ്ജലി വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ബിസിസിഐയ്ക്കു മുന്നിൽ പ്രപ്പോസൽ അവതരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത്. അതേസമയം ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐപിഎല്ലിനേക്കാൾ അവർക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ ഐപിഎൽ സ്പോൺസറെത്തേടിയുള്ള ബിസിസിഐയുടെ അന്വേഷണം ഊർജിതമായി തുടരുകയാണ്. മുംൈബ ഇന്ത്യൻസ് ടീം മാനേജ്മെന്റ് വഴി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ താൽപര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോൺ, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്സ് എന്നിവയെയും സ്പോൺസർഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാൽ, ഇതുവരെയും അനുകൂല പ്രതികരണം ഒരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha