ഐ.പി എൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ; ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്ബില്‍ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.എസ്.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാശി വിശ്വനാഥ്, ബൗളിംഗ് കോച്ച് എല്‍ ബലാജി, ബസ് ക്ലീനര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായ മൂന്ന് അംഗങ്ങള്‍ക്കായി 10 ദിവസത്തേക്ക് ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. അതിനു ശേഷം രണ്ടു ടെസ്റ്റുകള്‍ നടത്തുകയും അതില്‍ നെഗറ്റീവാണെങ്കില്‍ മാത്രമേ സി.എസ്.കെ ക്യാമ്ബിലേക്ക് മടങ്ങി വരാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം നടന്ന മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ബലാജി ഡഗൗട്ടിലുണ്ടായിരുന്നു. ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം നടക്കുന്നത്. അതേസമയം ഐപിഎല്ലില്‍ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വച്ചു. കെ.കെ.ആര്‍. ക്യാമ്ബിലെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ കോവിഡ് പോസറ്റീവ് ആണെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുന്‍പ് നിതീഷ് റാണ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹം നെഗറ്റീവ് ആയ ശേഷം ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കെകെആറിനെ സംബന്ധിച്ച് ഈ മത്സരം ടൂര്‍ണമെന്റിലെ അവരുടെ ഭാവി നിര്‍ണയിക്കുന്ന പോരാട്ടമാകേണ്ടിയിരുന്നതാണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി കെ.കെ.ആര്‍. ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ കെകെആറിന് ഈ മത്സരം നിര്‍ണ്ണായകമാണ്.
മറുവശത്ത്, ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആര്‍.സി.ബി. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ജയിച്ച ഡല്‍ഹിയാണ് നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.
https://www.facebook.com/Malayalivartha