'കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ, മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ് മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ്...' സന്ദീപ് ജി വാര്യർ കുറിക്കുന്നു
കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റയാണ് ഇപ്പോൾ ചർച്ചാ വിഷയം. എല്‍ലോക്കോ എന്നായിരുന്നു അയാളെ കൊളംബിയക്കാര്‍ വിളിച്ചിരുന്നത്. ഭ്രാന്തന്‍ എന്നായിരുന്നു ആ വാക്കിന്‍റെ അര്‍ഥം, ഗോള്‍ പോസ്റ്റ് അവശേഷിപ്പിക്കുന്ന വിരസമായ എകാന്തത അയാളിലെ ഗോള്‍കീപ്പറെ ഭ്രാന്തനാക്കിയിരുന്നു. ഒറ്റപ്പെടലിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഫോര്‍വേഡുകളേക്കാള്‍ വേഗത്തില്‍ അയാള്‍ പന്തിനു പിറകെ പാഞ്ഞു. പെനാല്‍റ്റി ബോക്സിലെ ഗോള്‍കീപ്പര്‍മാരുടെ ലക്ഷ്മണരേഖകളും കുമ്മായവരകളുമൊന്നും ഹിഗ്വിറ്റയെന്ന കൊളംബിയന്‍ ഗോളിക്ക് അതിര്‍ത്തി നിശ്ചയിച്ചില്ല, അയാള്‍ മൈതാനമധ്യത്ത് സ്വതന്ത്രനായി വിഹരിച്ചു. അദ്ദേഹത്തിനെ കുറിച്ച് വ്യക്തമാക്കുകയാണ് സന്ദീപ് ജി വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ, മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ് മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ്. ഫുട്ബോൾ ഭ്രാന്തനായ ഗീവറുഗീസച്ചൻ ജബ്ബാറിൽ നിന്നും ലൂസിയെ രക്ഷിക്കാൻ തന്റെ ആരാധനാ പാത്രമായ ഹിഗ്വിറ്റയെ ആവാഹിച്ചു കൊണ്ട് നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം.
കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമക്ക് ഹിഗ്വിറ്റ എന്ന പേരിട്ടത് ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയല്ലേ ?. "ഹിഗ്വിറ്റ" എന്ന പേരിന് പകരം ജോർഗേ കാമ്പോസ് എന്നോ ഫാബിയാൻ ബാർത്തെസ് എന്നോ സിനിമക്ക് പേരിടാതിരുന്നതിൽ നിന്ന് അക്കാര്യം വ്യക്തമാണ്. തന്റെ വിഷമം തുറന്ന് പറഞ്ഞ എൻ എസ് മാധവനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള ചിലരുടെ പോസ്റ്റുകൾ കണ്ടു . "മൗലികമായ " കൃതികൾ സ്വന്തം പേരിൽ പകർത്തിയെഴുതി പ്രസിദ്ധീകരിച്ച് ശീലമുള്ളവർക്കും അങ്ങനെ പകർത്തിയെഴുതുന്നവരുടെ ഭൈമീ കാമുകർക്കുമൊക്കെ എൻഎസ് മാധവനെ ആക്ഷേപിക്കാൻ എന്ത് അർഹതയാണുള്ളത് ?
ഹിഗ്വിറ്റ മലയാളിയുടെ മനസ്സിൽ മാധവന്റെ ചെറുകഥയായി തന്നെ ഇരിക്കട്ടെ. അത് എൻഎസ് മാധവന് വിട്ടു കൊടുക്കാനുള്ള മര്യാദ സിനിമയുടെ പിന്നണി പ്രവർത്തകർ കാണിക്കണം. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ സ്വന്തമായി വല്ലതും എഴുതി, അത് മറ്റുള്ളവർ മോഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലെങ്കിലും അനുഭവിക്കണം . അപ്പോഴേ മനസ്സിലാകൂ.
https://www.facebook.com/Malayalivartha