ദിവസന ഒരു വാഴപ്പഴം...കൊറോണയെ തുരത്താം...സംഗതി സത്യമോ?.എ എഫ് പി ഫാക്ട് ചെക്ക് പറയുന്നത് ശ്രദ്ധിക്കാം
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങൾക്കും ജനങ്ങൾ അത്രയേറെ പ്രാധാന്യവും നൽകുന്നു. വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും മരണ നിറയ്ക്കും കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീകരത വർധിപ്പിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി വ്യാജ പ്രചാരണങ്ങളും സജീവമായിട്ടുണ്ട്. ഇതിനോടൊപ്പം നിരവധി വസ്തുതാപരമായ കാര്യങ്ങളും പ്രചാരണത്തിലുണ്ട്. ഈ സാഹചര്യത്തിൽ എന്തൊക്കെ വിശ്വസിക്കണം എന്തൊക്കെ അവിശ്വസിക്കണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. കൊറോണയെതുരത്താൻ വാഴപ്പഴത്തിന് സാധിക്കുമെന്നുള്ള പ്രചാരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത്. ദിവസേന ഒരു വാഴപ്പഴം കഴിച്ചാൽ കൊറോണ എടുക്കില്ല എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതിലെ വസ്തുത പരിശോധിക്കുകയാണ് എ എഫ് പി ഫാക്ട് ചെക്ക്.
കൊറോണയെ നേരിടാന്‍ വാഴപ്പഴത്തിനു സാധിക്കുമെന്നും ഓസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയതാണെന്നും വ്യാജപ്രചാരണമല്ല, വിശ്വസിക്കാവുന്ന ഇടങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്നത്എന്നെല്ലാം അവകാശപ്പെട്ട് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമെന്നാണ് എഎഫ്പി ഫാക്ട് ചെക്കിന്‍റെ കണ്ടെത്തല്‍.
മാര്‍ച്ച് 15 മുതലാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. അന്‍പത്തിയെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ന്യൂസ് റിപ്പോര്‍ട്ടോടെയാണ് ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ മാധ്യമമായ എബിസി ന്യൂസിന്‍റെ റിപ്പോര്‍ട്ടാണ് വീഡിയോയുടെ വിശ്വാസ്യതയ്ക്ക് വേണ്ടി തുടക്കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് റീഡറായ കാതറിന്‍ റോബിന്‍സണ്‍ ക്വീന്‍സ്ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കൊറോണ വൈറസിന് മരുന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കിയെന്ന് പറയുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ തൊട്ട് പിന്നാലെ വാഴപ്പഴത്തിന്‍റെയും കൊറോണ വൈറസിന്‍റെയും ചിത്രീകരണങ്ങളിലേക്ക് വീഡിയോ കടക്കുന്നു . ഇതോടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാഴപ്പഴം ഉചിതമാണ്. നിത്യേന വാഴപ്പഴം കഴിക്കുന്നത് കൊറോണയെ ദൂരെ നിര്‍ത്തുമെന്ന കുറിപ്പിലേക്ക് വീഡിയോയില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നു.
എണ്ണായിരത്തോളം ആളുകള്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും രണ്ട് ലക്ഷത്തോളം ആളുകള്‍ രോഗബാധിതരാവുകയും ചെയ്യുന്നതിനിടെയാണ് ഇത്തരമൊരു പ്രചാരണം. വീഡിയോ വിശ്വസിച്ച് നിരവധിയാളുകളാണ് ഈ വിവരം പങ്കുവക്കുന്നത്. ഫിലിപ്പീന്‍സ് രാഷ്ട്രപതിയുടെ വക്താവും ഈ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയും ഇതിലെ പ്രചാരണങ്ങളും വ്യാജമാണെന്ന് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ വസ്തുതാ പരിശോധന വിഭാഗം വ്യക്തമാക്കി. 2020 ജനുവരി 23ന് ബ്രോഡ്കാസ്റ്റ് ചെയ്ത എബിസി ന്യൂസ് വീഡിയോയാണ് വ്യാജ പ്രചാരണത്തിനായി വളച്ചൊടിച്ചിരിക്കുന്നത്.
അതേസമയം,രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതര്‍. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കൊവിഡ് പ്രതിരോധവും ജാഗ്രതയും തുടരുന്നു. കാൽലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. ഇന്ന് കൂടുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കി ജാഗ്രത പുലർത്തുകയാണ് ഈ സാഹചര്യത്തിൽ ഓരോരുത്തരും ചെയ്യേണ്ടത്. യാഥാർഥ്യം മാത്രം വിശ്വസിക്കുക. കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക .
https://www.facebook.com/Malayalivartha