കോവിഡ് വാക്സീൻ സ്വീകരിച്ച പുടിന്റെ മകൾക്ക് നേരിയ പനി ! ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചതായി റിപ്പോർട്ട്
വമ്പന്മാരായ അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി, സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സീൻ പരീക്ഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റഷ്യ വാക്സീന് അംഗീകാരം നൽകിയത്. പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ളവ എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധ്യതാ വാക്സീനുകളുടെ പട്ടികയിൽ റഷ്യയുടെ വാക്സീൻ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും വളരെ വേഗത്തിൽ പുറത്തിറക്കിയ സ്‌പുട്നിക് വാക്സിനെ സംബന്ധിച്ച് ആശങ്ക ഏറെയാണ്.
പുടിന്റെരണ്ടു പെൺമക്കളിൽ ആരാണു വാക്സീൻ സ്വീകരിച്ചതെന്ന് ഔദ്യോഗികമായി റഷ്യ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനയാണെന്നു സൂചനയുണ്ട്. രണ്ടു ഡോസ് സ്വീകരിച്ചപ്പോഴും മകൾക്ക് നേരിയ പനിയുണ്ടായതായി പുടിൻ വ്യക്തമാക്കി.എന്നാൽ
മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചെന്നുമാണു പ്രസിഡന്റ പറയുന്നത്.
1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെയാണ് ലോകത്തെ അറിയിച്ചത്. വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന.
മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി രണ്ടു മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു നൽകുന്നത്. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ബാക്കിയാണ്. എന്നാൽ, മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നാണു റഷ്യ അവകാശപ്പെടുന്നത്. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നു വികസിപ്പിച്ച വാക്സീൻ സ്വമേധയാ സ്വീകരിക്കാൻ വരും ആഴ്ചകളിൽ തന്നെ ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും അവസരം നൽകിയേക്കും.
വാക്സീൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സീൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെതായാണ് റഷ്യയുടെ അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.
പരീക്ഷണം പൂർണമാകുന്നതു വരെ, വാക്സീന് അംഗീകാരം നൽകരുതെന്നു ലോകത്തിലെ പ്രധാന മരുന്നുത്പാദക കമ്പനികളെ പ്രതിനിധീകരിക്കുന്ന മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷനും റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല പുടിൻ തന്റെ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോയി.
ആദ്യം പ്രഖ്യാപിക്കുന്നതിലല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്സീൻ കണ്ടെത്തുകയെന്നതാണു പ്രധാനമെന്നായിരുന്നു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസറിന്റെ പ്രതികരണം. 160 സാധ്യതാ വാക്സീനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ 27 എണ്ണത്തിനാണ് മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha