ചെങ്കടൽ വളഞ്ഞ് യു എസ് പടക്കപ്പലുകൾ..ഹൂതികൾക്ക് മരണ വാറണ്ടുമായി ട്രംപ് കളത്തിൽ

പത്തു വര്‍ഷം മുമ്പ് ഹൂതികള്‍ക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ സൗദി അന്നൊരു പ്രസ്താവന നടത്തി. പതിനഞ്ച് ദിവസത്തിനിടെ ഹൂതികളെ അക്രമം അവസാനിപ്പിച്ച് യെമന് ഒരു സ്വതന്ത്ര ഭരണകൂടത്തെ സംഭാവന ചെയ്യും. പക്ഷെ, യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2015-ല്‍ യുദ്ധം തുടങ്ങി എട്ടു വര്‍ഷത്തിനിപ്പുറമെത്തുമ്പോഴും ഹൂതികളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യെമനില്‍ ബാക്കിയായത് അഭയാര്‍ഥികളുടേയും കൊല്ലപ്പെട്ടവരുടേയും തീരാക്കണക്ക്. ഒപ്പം കോളറയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ ദുരിതം. ഹൂതികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു.
ഇതിനിടെയാണിപ്പോള്‍ ഇസ്രയേല്‍- ഹമാസ് പോരാട്ടം കനക്കുന്നതും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയിരിക്കുന്നതും. ഹൂതികൾക്കും ഇവർക്ക് ആയുധം ഉൾപ്പടെയുള്ള സഹായം എത്തിക്കുന്ന ഇറാനും മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടി കളത്തിലിറങ്ങിയതോടെ യുദ്ധത്തിന്റെ ഗതി ഇനിയെന്താവുമെന്ന ആശങ്കയിലാണ് ലോകം.
ഹൂതികളിപ്പോൾ ബാബല്‍ അല്‍ മാന്‍ഡബ് വളഞ്ഞിരിക്കയാണ് . കാരണം ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരറൂട്ടാണ് ഇത് യൂറോപ്പിലേക്കും ഏഷ്യയിലേക്കും വരുന്ന എല്ലാ തരത്തിലുമുള്ള വ്യാപാരവും മുന്നോട്ടു കൊണ്ടുപോകുന്ന കപ്പലുകള്‍ സൂയസ് കനാലിലൂടെ പ്രവേശിച്ച് ചെങ്കടല്‍ വഴി ബാബല്‍ അല്‍ മാന്‍ഡബിലെത്തി വേണം അറബിക്കടലിലേക്ക് കടക്കാന്‍ . ഇവിടെ ഗറില്ലാ ആക്രമണം ശക്തിപ്പെടുത്താനാണ് ഹൂതികളുടെ ശ്രമം .
യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു.
ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, കപ്പല്‍ പിടിച്ചടക്കല്‍ എന്നിവ തുടങ്ങിയതോടെ ലോകത്തിലെ പല വമ്പന്‍ കപ്പല്‍ കമ്പനികളും ഇതുവഴിയുള്ള യാത്ര നിര്‍ത്തിവെച്ചു. ഇത് ചരക്കുനീക്കത്തെയടക്കം ബാധിക്കുകയും വിലക്കയറ്റമടക്കമുള്ള പ്രതിസന്ധിയിലേക്കും നയിച്ചു.
ഓരോ വര്‍ഷവും 17,000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഇതിനെതിരെ ഹൂഥികൾക്ക് മരണ വാറണ്ടുമായി വന്നിരിക്കയാണ് ട്രംപ് .
കപ്പലുകള്‍ക്കെതിരേ ആക്രണം തുടരുന്നത് വലിയ പ്രത്യാഘാതത്തിന് വഴിവെച്ചിട്ടുണ്ട് . രാജ്യങ്ങളുടെ ചരക്കുവിതരണത്തിൽ അത്ര പ്രധാനപ്പെട്ടതാണ് ചെങ്കടല്‍ പാത. ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന യെമന്റെ അധീനതിയിലുള്ള ബാബര്‍ അല്‍ മാന്‍ഡബിന്റെ പരിസരമാണ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ മാത്രം 20 ശതമാനത്തോളം ചരക്കുനീക്കം ഇത് വഴിയാണ് നടക്കുന്നത്. മൊത്തം ലോകവ്യാപാരത്തിന്റെ 12 ശതമാനത്തോളം ചരക്കും ചെങ്കടല്‍ വഴി നീങ്ങുന്നുണ്ട്.
ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയതോടെ ഇതിന് പിന്നില്‍ ഇറാനാണെന്ന് നേരത്തേയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിട്ടുണ്ട് . അന്നും ഇതിനെ ഇറാന്‍ നിഷേധിക്കുകയാണ് ചെയ്തത്. കപ്പലുകള്‍ക്കെതിരേ ആക്രമണം കനത്തതോടെ ഇവയെ സംരക്ഷിക്കാനായി യു.കെ, കാനഡ, ഫ്രാന്‍സ്, ബെഹ്റിന്‍, നോര്‍വെ, സ്പെയിന്‍ എന്നിവരടക്കം ഇരുപതോളം രാജ്യങ്ങളുടെ പ്രതിരോധ സഖ്യത്തേയും അമേരിക്കയുടെ നേതൃത്വത്തില്‍ നിയോഗിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ പിന്തുണയില്ലെങ്കില്‍ ഹൂതികള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും അതുകൊണ്ട് ഹൂതികള്‍ നടത്തുന്ന എല്ലാ ആക്രമണത്തിനും ഉത്തരവാദി ഇറാനായിരിക്കുമെന്നും യു.എസ്. സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞദിവസം പറയുകയുണ്ടായി. ഇറാന്റെ പിന്തുണയില്ലെങ്കില്‍ ഹൂതികള്‍ക്ക് ഇത്രകാലം ഈ ആക്രമണ പരമ്പരകളെ നീട്ടികൊണ്ടുപോവാനാവില്ല. അവര്‍ക്ക് പിന്‍വാങ്ങുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇതുവരെ കാണ്ടിട്ടില്ലത്ത തരത്തിലുള്ള തിരിച്ചടികളെ നേരിടേണ്ടിവരുമെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇറാന്റെ വിദേശനയത്തില്‍ ഇടപെടാന്‍ യു.എസിന് അവകാശമില്ലെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ പ്രസ്താവന.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2023 മാര്‍ച്ച് 19-ന് ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആരംഭിച്ച ആക്രമണം ജനുവരിയിലുണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരെ നീണ്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞയാഴ്ച കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണമുണ്ടായതോടെയാണ് യെമനിലെ സൈനിക നടപടിക്ക് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളെ മാത്രമല്ല, സഹായിക്കുന്നവരേയും പിന്തുണയ്ക്കുന്നവരേയും ശിക്ഷിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ചെങ്കടലില്‍ നടന്നുകൊണ്ടിരുന്ന കടല്‍യുദ്ധം കരയിലേക്ക് കൂടി വ്യാപിക്കുകയാണ്.
മുന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുതന്നെ ചെങ്കടലിലെ ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈനികനീക്കം ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനുകളും നടന്നിരുന്നു. പക്ഷെ, അപ്പോഴും ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ ആക്രമണവും തുടര്‍ന്നു. മാര്‍ച്ച് 16-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൂതികളെ ലക്ഷ്യമിട്ട് യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന കപ്പലാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യെമന് മുകളില്‍ തീമഴ പെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി .തന്റെ ഔദ്യോഗിക ട്രൂത്ത് പേജിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
ഹൂതികളുടെ ആക്രമണത്തെ ബാർബേറിയൻ ആക്രമണത്തോടാണ് ട്രംപ് ഉപമിച്ചത് .ഹൂതി ബാര്‍ബേറിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് ന്യായമായ പോരാട്ടമല്ല. അവര്‍ നശിപ്പിക്കപ്പെടു'മെന്നും ആണ് ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്
ചെങ്കടലില്‍ നിരവധി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ ലക്ഷ്യമിട്ട് വിദേശ ഇറാന്‍ പിന്തുണയോടെ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഇറാനെ നേരിട്ട് ഉത്തരവാദിയാക്കുമെന്നും യെമന്‍ ജനത വെറുക്കുന്നവരാണ് ഈ ഹൂതികളെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ഹൂതികള്‍ നടത്തുന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ ഇറാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും, ഇറാനാണ് അവരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നു. ഹൂതികള്‍ നടത്തുന്ന ഏതൊരു ആക്രമണത്തെയും പ്രതികാര നടപടിയെയും വലിയ ശക്തിയോടെ നേരിടും, ആ ശക്തി എവിടെ അവസാനിക്കുമെന്ന് ഒരു ഉറപ്പുമില്ല എന്ന് ഏദ്ദേഹം ഇറാനും ഹൂതികള്‍ക്കും താക്കീത് നല്‍കി.
ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും പണവും അത്യാധുനിക സൈനിക ഉപകരണങ്ങളും ‘ഇന്റലിജന്‍സ്’ പോലും നല്‍കുകയും ചെയ്യുന്നത് ഇറാനാണ് എന്ന് ട്രംപ് തറപ്പിച്ച് പറയുന്നു. ‘നിയന്ത്രണം നഷ്ടപ്പെട്ട ഭീകരരാണ് ഹൂതികളെന്നാണ് മറ്റ് രാജ്യങ്ങള്‍ ഇറാന്‍ വിശ്വസിപ്പിച്ചിരിക്കുന്നതെന്നും, അവര്‍ തങ്ങളുടെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹൂതികളുടെ ഓരോ നീക്കവും നിയന്ത്രിക്കുന്നത് ഇറാനാണെന്നും, അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്ത്വരികയാണ് ഇറാനെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൂതികള്‍ തങ്ങള്‍ക്കുനേരെ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തൊടുത്തുവിടുന്ന വെടിവയ്പ്പായി കണക്കാക്കുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. ഇനി ഹൂതികള്‍ നടത്തുന്ന ഏതൊരാക്രമണത്തിനും ഇറാന്‍ ഉത്തരവാദികളാകുമെന്നും, അതിന്റെ അനന്തരഫലങ്ങളും പ്രത്യാഘാതങ്ങളും ഭയാനകമായിരിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് വളരെ ശക്തമായി ഇറാന് മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യകാരണ ദുരിതമാണ് യെമന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഹൂതി കലാപത്തെ കുറിച്ച് യു.എന്‍ അഭിപ്രായപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി. 2022 വരെ മാത്രം 3,77,000 മരണം സംഭവിച്ചുവെന്നും അതില്‍ അറുപത് ശതമാനത്തോളം പട്ടിണി മരണമായിരുന്നുവെന്നും യു.എന്‍. ചൂണ്ടിക്കാട്ടുന്നു. അതിന് പുറമെ കോളറയടക്കമുള്ള പകര്‍ച്ചവ്യാധിയിലേക്കും ആളുകളെ തള്ളിയിട്ടുവെന്നും യു.എന്‍ വിലയിരുത്തുന്നു.
2017-ല്‍ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടിരുന്നുവെങ്കിലും ഇത് സൈന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇത് ഇറാന്‍ നല്‍കിയ മിസൈലാണെന്നായിരുന്നു സൗദിയുടെ ആരോപണം. തുടര്‍ന്നിങ്ങോട്ട് പല തവണയാണ് സൗദിക്ക് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തിയത്. യെമനിന്റെ ഔദ്യോഗിക ഭരണ നേതൃത്വം പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിനാണെങ്കിലും ഭൂരിപക്ഷം യെമന്‍ ജനതകളും ജീവിക്കുന്നത് ഹൂതി നിയന്ത്രിത മേഖലകളിലാണ്. വടക്കന്‍ യെമന്‍, സന എന്നിവടങ്ങളിലെല്ലാം നിലവില്‍ പൂര്‍ണ നിയന്ത്രണം ഹൂതികള്‍ക്കാണ്. ഇവര്‍ ഇവിടെ സ്വന്തം കറന്‍സികള്‍ അച്ചടിച്ച് വിതരണം ചെയ്യുകയും നികുതി പിരിക്കുക പോലും ചെയ്യുന്നുണ്ട്. ഏകദേശം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം ആളുകള്‍വരെ ഹൂതി സായുധ സംഘത്തിലുണ്ടെന്നാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമന്‍ തലസ്ഥാനമായ സന, സൗദി അറേബ്യയുടെ അതിര്‍ത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ, മറ്റ് പ്രവിശ്യകളിലുമെല്ലാം അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.
മാര്‍ച്ച് 15നാണ് ഹൂതി ഭീകരര്‍ക്കെതിരെ നിര്‍ണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി . ഹൂതികള്‍ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളുടെകപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കുമെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തുകയാണെന്നുമാണ് ട്രംപിന്റെ വാദം. അതിനിടെ ഇസ്രായേലിലേക്ക് ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കയും ഹൂതികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേലിന് നേരെയുള്ള ഹൂതികളുടെ മിസൈല്‍ പ്രയോഗം. ഇതോടെ എന്ത് വിലകൊടുത്തും ഹൂതികൾ നിർവീര്യമാക്കുമെന്ന് ശപഥം ചെയ്തിരിക്കയാണ് ട്രംപും നെതന്യാഹുവും
https://www.facebook.com/Malayalivartha