എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും പോകില്ല, അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട; ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള സി.പി.എം സ്ഥാനാര്‍ഥികളെ ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒൻപത് ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളിയാഴ്ച ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും മുന്നണിയില്‍ ഘടകകക്ഷികളുടെ എണ്ണം കൂടിയതിനാല്‍ സീറ്റുകള്‍ക്ക് വേണ്ടി അവരും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും പോകില്ല. അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എൽഡിഎഫ്. പി.ജെ.ജോസഫ് എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഭാഗമായി നിൽക്കുവല്ലേ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സ്ഥാനാർഥികളായി പലരുടെയും പേരുകൾ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഇതൊക്കെ വാസ്തവമാണോ എന്ന് പട്ടിക പുറത്തുവരുമ്പോൾ അറിയാം. മത്സരിക്കണമെന്ന് താത്പര്യമുള്ളവർ പേരുകൾ പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടി നേതൃത്വം ഇവരുടെ പേരുകൾ പരിഗണിച്ചിട്ടു പോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലോക്‌സഭ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. ജയിക്കാന്‍ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കും. ലോക്‌സഭ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ ലഭിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്യും. ശേഷം പൊളിറ്റ്ബ്യൂറോയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ-കോടിയേരി വിശദീകരിച്ചു. സിറ്റിങ് എം.പിമാരും എം.എല്‍.എമാരും മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എല്ലാസ്ഥാനാര്‍ഥികളെയും മാര്‍ച്ച് ഒന്‍പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സ്ഥാനാർഥികൾ 20 മണ്ഡലത്തിലും വിജയം നേടുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു സാധ്യതയുമില്ല. എൽഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിലെ ഘടകകക്ഷികളിൽ ചിലർ സീറ്റ് ആവശ്യമുന്നയിച്ചിട്ടുണ്ട്. എല്ലാ പാർട്ടികൾക്കും സീറ്റ് ചോദിക്കാൻ അർഹതയുമുണ്ട്. സ്ഥാനാർഥികളെ ഉഭയകക്ഷി ചർച്ചയിലൂടെ എൽഡിഎഫ് നേതൃത്വം തീരുമാനിക്കുമെന്നും ഭിന്നസ്വരങ്ങളുണ്ടാകില്ലെന്നും അദ്ദേഹം വ്യക്താമാക്കി.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിൽ വൻ അഴിമതിയുണ്ട്, സർക്കാർ നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം അദാനിക്ക് തീറെഴുതി നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പകൽകൊള്ളയാണ് നടക്കുന്നതെന്നും ഒരു രൂപ പോലും മുടക്കുമുതല്ലിലാതെ അദാനിക്ക് കോടികൾ ലഭിക്കുന്ന ഇടപാടാണിതെന്നും തിരുവനന്തപുരത്തെ എംപിയാണ് ഇതിന് ഇടനില നിന്നതെന്ന് സംശയിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
https://www.facebook.com/Malayalivartha

























