ഉമ്മന്‍ചാണ്ടിയെ പിടിച്ചുകെട്ടിയാല്‍ വി.എം. സുധീരന്‍ തെരഞ്ഞെടുപ്പ് രംഗത്ത് മടങ്ങിയെത്തും. കോണ്‍ഗ്രസ് പ്രസിഡന്റുള്‍പ്പെടെയുളളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സുധീരന്‍ മത്സരിക്കാന്‍ മടിച്ചുനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പാര ഭയന്ന്

ഉമ്മന്‍ചാണ്ടിയെ പിടിച്ചുകെട്ടിയാല്‍ വി.എം. സുധീരന്‍ തെരഞ്ഞെടുപ്പ് രംഗത്ത് മടങ്ങിയെത്തും. കോണ്‍ഗ്രസ് പ്രസിഡന്റുള്‍പ്പെടെയുളളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സുധീരന്‍ മത്സരിക്കാന്‍ മടിച്ചുനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പാര ഭയന്ന്. രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും ഒതുക്കാമെങ്കിലും ഉമ്മന്‍ചാണ്ടിയൂം എ ഗ്രൂപ്പും സുധീരനെ എവിടെ കിട്ടിയാലും വെട്ടുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സുധീരന്‍ മടിച്ചുനില്‍ക്കുന്നത്.
സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അത് പരാമ്യതയിലെത്തിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെ.പി.സി.സി പ്രസിഡന്റായി ചുമതല സുധീരന്‍ ഏറ്റെടുത്തിരുന്നു. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്ക് സുധീരന്‍ ഒരു സമാധാനവും നല്‍കിയിട്ടില്ലെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. മദ്യനയത്തോടെ അത് രൂക്ഷമാക്കിയ സുധീരന്‍ ആ സര്‍ക്കാരിനെ പലതവണ പ്രതിസന്ധിയിലാക്കിയിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മതികെട്ടാന്‍ പ്രശ്‌നത്തിലുള്‍പ്പെടെ പരസ്യമായി രംഗത്തിറങ്ങിയ സുധീരന്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഇടംകോലിടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാടുകളാണ് യു.ഡി.എഫിന്റെ സ്ഥിതി ദയനീയമാക്കിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും പരാതി.
ഈ പരാതി ശക്തമായിരുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സ്ഥാനവും സ്വീകരിക്കാതെ ഉമ്മന്‍ചാണ്ടി മാറിനിന്നത്. പാര്‍ട്ടിയുമായി വലിയ സഹകരണമില്ലാതെ ഹൈക്കമാന്‍ഡിനെ വരെ ധിക്കരിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്. ഒടുവില്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുകുത്തുകയും സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് എ.ഐ.സി്‌സി ജനറല്‍ സെക്രട്ടറി സ്ഥാനവും നല്‍കി. തന്നെ മാത്രം ശിക്ഷിച്ചതിലുള്ള പരിഭവമാണ് പിന്നീട് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ പരസ്യപ്രതികരണത്തിലൂടെ സുധീരന്‍ പ്രകടിപ്പിച്ചതും. അന്നും അദ്ദേഹം ആഞ്ഞടിച്ചത് ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു.
അതിന് പകരം വീട്ടാന്‍ എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും കാത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സുധീരന്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും എ ഗ്രൂപ്പ് അദ്ദേഹത്തെ വാരിതോല്‍പ്പിക്കും. ഇത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് സുധീരന്‍ മത്സരരംഗത്തുനിന്നും മാറിനില്‍ക്കുന്നത്. അതേസമയം ഹൈക്കമാന്‍ഡ് ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നും പ്രതികൂലമായി ഒന്നുമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ സുധീരന്‍ മത്സരരംഗത്ത് എത്തും.
തുടക്കത്തില്‍ എ.കെ. ആന്റണി നേതൃത്വം നല്‍കിയിരുന്ന എ ഗ്രൂപ്പിന്റെ മുന്നണി പോരാളികളായിരുന്നു ഇരുവരും. ചാരക്കേസിലുള്‍പ്പെടെ ഈ രണ്ടുപേരുടെയും പങ്ക് പാര്‍ട്ടിക്കുളളില്‍ പാട്ടാണ്. കരുണാകരനെ ഏറെ പ്രതിസന്ധിയിലാക്കിയ സുധീരനെ ഒതുക്കാന്‍ കരുണകാരന്‍ സ്വീകരിച്ച നടപടിക്ക് ഉമ്മന്‍ചാണ്ടി കൂടി കൂട്ടുനിന്നുവെന്നാണ് സുധീരന്റെ പരാതി. തന്റെ വളര്‍ച്ചയെ എക്കാലവും തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്നാണ് സുധീരന്റെപക്ഷം. ഇതാണ് ഇവര്‍ തമ്മിലുള്ള ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കാരണവും.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് ദേശീയനേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സുധീരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് തന്നെ മത്സരിക്കണമെന്ന് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഈ ആവശ്യം വീണ്ടും മുന്നോട്ടുവച്ചു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്നും ജനസമ്മിതിയുള്ള യുവജനങ്ങള്‍ കടന്നുവരട്ടെയെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന തൃശൂര്‍ മണ്ഡലത്തിലാണ് സുധീരനെ പരിഗണിക്കുന്നത്. സുധീരന്റെ സ്വന്തം നാടായ തൃശൂരില്‍ അദ്ദേഹത്തിന് വിജയിക്കാനും കഴിയും. എന്നാല്‍ അദ്ദേഹത്തെ വലയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നിലപാടാണ്. വി.എം. സുധീരന്‍ എവിടെ എന്തിനിറങ്ങിയാലും അദ്ദേഹത്തെ വെട്ടാന്‍ വാളുമായി നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. 2004ല്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത സി.പി.എമ്മിന്റെ ഡോ: കെ.എസ്. മനോജിനോട് പരാജയപ്പെട്ടശേഷം സുധീരന്‍ പിന്നെ മത്സരംഗത്തുണ്ടായിരുന്നില്ല.
ഇനിയൊരിക്കല്‍ കൂടി മത്സരിച്ച് പരാജയപ്പെട്ടാല്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നന്നേയ്ക്കുമായി തിരശീലയിടുമെന്ന ഭയമാണ് സുധീരനുള്ളത്. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയും കൂട്ടരും വാരിതോല്‍പ്പിക്കുമെന്നാണ് സുധീരപക്ഷം. എ ഗ്രൂപ്പിനെയും ഉമ്മന്‍ചാണ്ടിയേയൂം വരുതിയില്‍ കൊണ്ടുവരാനും സുധീരന് കഴിഞ്ഞിട്ടില്ല. അതേസമയം രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും ഒതുക്കി വരുതിയില്‍ സുധീരന്‍ കൊണ്ടുവന്നുകഴിഞ്ഞു. ഉമ്മന്‍ചാണ്ടിയെ വെട്ടാനായി ആരുമായും യോജിപ്പിലെത്തുകയെന്നതാണ് രമേശ് ചെന്നിത്തലയുടെ തന്ത്രം. അതുകൊണ്ടുതന്നെ സുധീരനെ പരോക്ഷമായി അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പക്ഷേ ഉമ്മന്‍ചാണ്ടിയില്‍ നിന്നും പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുകിട്ടിയാലേ സുധീരന്‍ സമ്മതം മൂളുകയുള്ളു.
https://www.facebook.com/Malayalivartha

























