ദുബായിയിലെ കോളേജ് കെട്ടിടത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത; കടലിനക്കരെ നടന്ന സംഭവം എന്തെന്നറിയാതെ വീട്ടുകാർ

ദുബായ് നഗരത്തിലെ ജെംസ് ജുമൈറ കോളേജില്‍ കോട്ടയം മുണ്ടക്കയം സ്വദേശിഷിബിൻ ഗോഡ് വിൻ(32) ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്ന് ഇതുവരെ മുക്തമാകാതെ യൂ എ ഇയിലെ ഇന്ത്യൻ സമൂഹം. പ്രത്യേകിച്ച് ഷിബിന്റെ കൂടെ ജോലി ചെയ്ത സഹപ്രവർത്തകരും അധ്യാപകരും. മരണം നടന്നു ദിവസങ്ങൾ പിന്നിടുമ്പോഴും ദുരൂഹതയും ഏറുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച രാവിലെ 8.30നാണ് ഷിബിന്‍ ഗോഡ്വിനെ തൂങ്ങി മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെ സന്ദർശന വീസയിൽ യുഎഇയിലെത്തിയിരുന്നു. ദുബായിലെ സത്‌വയിൽ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. സ്കൂൾ അനുവദിച്ച അൽഖൂസിലെ ക്യാംപില്‍ താമസിക്കുന്ന ഷിബിൻ ആഴ്ചയിലൊരിക്കൽ കുടുംബത്തിനരികിലേയ്ക്ക് പോയിരുന്നു. ദമ്പതികളുടെ രണ്ടു മക്കൾ നാട്ടിലാണ്.
രണ്ടു വര്‍ഷം മുന്‍പ് കുടുംബത്തെ യുഎഇയിലേയ്ക്ക് സന്ദര്‍ശനത്തിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇത്തവണ ജോലി അന്വേഷിക്കാന്‍ വന്നതിനാല്‍ മക്കളെ നാട്ടില്‍ തന്നെ ബന്ധുക്കളുടെ കൂടെ നിര്‍ത്തുകയായിരുന്നു. മരണം സംഭവിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ സ്‌കൂളിലെത്തിയ ഷിബിന്‍ സഹപ്രവര്‍ത്തകനോടൊപ്പം പ്രാതല്‍ കഴിച്ച ശേഷം സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇയാളോടൊപ്പം സ്ഥിരമായി പ്രാതൽ കഴിക്കാറുള്ള മലയാളി ജീവനക്കാരൻ കുറേ നേരത്തേയ്ക്ക് ഷിബിനെ കാണാത്തതിനെ തുടർന്ന് തിരിച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ കണ്‍മുന്നില്‍ പെടാതിരിക്കാന്‍ ഷിബിനെ മാറ്റുകയും സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു. മിത ഭാഷിയായയിരുന്നു ഷിബിന്‍.
ഷിബിന്റെ സഹോദരന്‍ ജെംസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. എന്തായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ല . യുഎഇയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരില്‍ മലയാളികളാണ് കൂടുതലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും ബിവസം മുന്‍പ് ഒരു മലയാളി യുവാവ് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയുണ്ടായി.
ഇന്ത്യന്‍ തൊഴിലാളികളുടെ ഇടയിലും ആത്മഹത്യ പെരുകുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഷാര്‍ജ ഫ്രണ്ട്‌സ് എന്ന സംഘടന ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ ഇന്ദ്രജാലം അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര അധികൃതരുടെ ഭാഗത്ത് നിന്ന് മതിയായ ബോധവത്കരണ നടപടികളുണ്ടാകുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
കുടുംബം നാട്ടിലുള്ള, ഇവിടെ ബാച്‌ലർമാരായി കഴിയുന്നവരുടെ ഇടയിലാണ് ആത്മഹത്യാ പ്രവണത കൂടുതലും കാണുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റെയും, ജോലി സ്ഥലത്തെയും സമ്മർദം മൂലം മാനസിക സംഘർഷമുണ്ടാകുകയും അതുവഴി വിഷാദ രോഗം പിടിപെടുകയും ഒടുവിൽ മരണത്തിൽ അഭയം തേടുകയാണ് ചെയ്യുന്നത്.
ഇത്തരക്കാരെ കണ്ടെത്തി മതിയായ ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണ്. പലപ്പോഴും സുഹൃത്തുക്കൾക്കായിരിക്കും വ്യക്തികളിലെ പ്രശ്നങ്ങൾ തിരിച്ചറിയാനാവുക. ഇവർക്ക് എത്രയും പെട്ടെന്ന് വേണ്ട പരിഗണന നൽകി സാന്ത്വനിപ്പിച്ച് ആവശ്യമായ വൈദ്യ സഹായം നൽകണം. ആത്മഹത്യ പ്രവണതയുള്ളവരെ കണ്ടുമുട്ടുകയാണെങ്കിൽ 998 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha

























