ഓഫറുകൾക്ക് പിന്നാലെ പായുന്ന മലയാളികളെ വെട്ടിലാക്കി വിദ്യാർത്ഥികൾ സമ്പാദിച്ചത് കോടികൾ; ഉത്തരേന്ത്യന്‍ യുവതികളെ ഭാര്യമാരാക്കി മൂന്ന് നില മാളികയില്‍ പരിചാരകര്‍ക്കൊപ്പം നടത്തിവന്ന ഫ്രീക്ക് തട്ടിപ്പിൽ പുറത്തായത് വിദ്യാർത്ഥികളുടെ ആഡംബര ജീവിതം

കുറഞ്ഞ പലിശയില്‍ വായ്പ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ പോലീസ് അറസ്റ്റു ചെയ്തത് അതിവിഗ്ദ്ധമായാണ്. മലപ്പുറം പാണ്ടിക്കാട്ടെ രാഹുല്‍ (22), പത്തനംതിട്ട റാന്നി മുക്കപ്പുഴ കാത്തിരത്താമലയില്‍ ജിബീന്‍ ജീസസ് ബേബി (24), കാസര്‍കോട് പരപ്പ വള്ളിക്കടവ് പുളിക്കല്‍ ജെയ്‌സന്‍ (21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട് മാടന്നൂര്‍ വിഷ്ണു (22), കോട്ടയം കിളിരൂര്‍ ഷമീര്‍ (25) എന്നിവരെയാണ് ചാലക്കുടി ഡി വൈ എസ് പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബംഗളൂരുവില്‍ വെച്ച് അറസ്റ്റു ചെയ്തത്. കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ് ഇവരുടെ രീതി. ന്യൂജെന്‍ മോഡലിലാണ് തട്ടിപ്പ്.
ആദ്യം മൊബൈല്‍ ഫോണില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന് സന്ദേശം അയക്കും. ഇതുവഴി ബന്ധപ്പെടുന്നവരെ അതിവിദഗദ്ധമായി കബളിപ്പിക്കുകയാണ് സംഘം ചെയ്തുവന്നിരുന്നത്. മാള സ്വദേശിയായ യുവ വ്യവസായി ഇവരുടെ തട്ടിപ്പിനിരയാവുകയും പരാതി പോലീസിലെത്തിയതോടെയുമാണ് സംഘത്തെ പോലീസ് കുടുക്കിയത്. ഏതാനും മാസം മുമ്ബാണ് യുവ വ്യവസായിയുടെ ഫോണിലേക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുമെന്ന സന്ദേശം ലഭിച്ചത്.
പ്രളയം മൂലം സാമ്ബത്തിക ഞെരുക്കത്തിലായിരുന്ന വ്യവസായി ഇവരുടെ കെണിയില്‍ അകപ്പെട്ടു. സംഘം നല്‍കിയ നമ്ബറിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലോണ്‍ അനുവദിക്കുന്ന നടപടി ക്രമങ്ങളെപ്പറ്റി വിശദമായ വിവരണം കിട്ടി. ലോണിന്റെ എഗ്രിമെന്റ് നടപടികള്‍ക്കായി മുദ്രപത്രത്തിന്റെ തുകയായ എട്ടു ലക്ഷം രൂപ അടയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വ്യവസായി തയ്യാറായിരുന്നില്ല.
ഇതിന്റെ അന്വേഷണത്തിനായി ഇദ്ദേഹം ബംഗളൂരുവില്‍ നേരിട്ടെത്തി. ഇവരുടെ ഹെബ്ബാളിലെ ആധുനിക കോര്‍പറേറ്റ് ഓഫീസിലെത്തി കാര്യങ്ങള്‍ കണ്ടറിഞ്ഞു. തുടര്‍ന്ന് അവിടെനിന്ന് നല്‍കിയ അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. നാട്ടിലെത്തിയ വ്യവസായി രണ്ടാഴ്ചക്ക് ശേഷം ലോണിന്റെ നടപടികള്‍ അറിയാനായി വിളിച്ചപ്പോള്‍ നമ്ബര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പരിചയക്കാരെക്കൊണ്ട് ഹെബ്ബാളിലെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഓഫീസ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പരാതിയുമായി വ്യവസായി മാള പോലീസ് സ്‌റ്റേഷനിലെത്തിയത്.അതേസമയം ഇതേ രീതിയില്‍ മെസേജ് ലഭിച്ച മറ്റൊരു വ്യവസായിയും തട്ടിപ്പു സംഘവുമായി അങ്കമാലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി അക്കൗണ്ടിലേക്ക് ആറു ലക്ഷം രൂപ നിക്ഷേപിച്ചതായി പോലീസിന് പരാതിയെത്തി. പരാതികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഡി വൈ എസ് പി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുള്ളവരും കേരളത്തിനു വെളിയിലുള്ള മലയാളികളും തട്ടിപ്പിനിരയായതായി കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇവര്‍ നല്‍കിയ വിലാസം പരിശോധിച്ചെങ്കിലും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വ്യാജ വിലാസങ്ങളാണ് ലഭിച്ചത്. ഇതിനിടെ ഇവര്‍ ഉപയോഗിച്ച നമ്ബറിലൊന്ന് സ്വിച്ചോണായ സമയം അന്വേഷണസംഘം ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറിക്കെന്ന രീതിയില്‍ വിളിച്ച് ഡെലിവറി ബോയിയെപ്പോലെയെത്തി തന്ത്രപരമായി സംഘത്തെ കുടുക്കുകയായിരുന്നു. വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍.
അതേ സമയം പണം തട്ടിയ വിദ്യാർഥി സംഘത്തിന്റെ ആഡംബര പൂർണമായ ജീവിത രീതി അന്വേഷണ സംഘത്തെ അമ്പരപ്പിക്കുന്നതായിരുന്നു. മൂന്നുനില മാളികയിൽ പരിചാരകമാർക്കൊപ്പമായിരുന്നു താമസം. സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്നത് മുന്തിയയിനം കാറുകളും. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവും കോട്ടയം സ്വദേശി സരുൺ ആണെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ തുണി വ്യാപാരി കൂടിയാണ് ഇയാൾ. വിനയ് പോൾ ജോർജ് എന്ന പേരിലാണ് സരുൺ ഇരകളെ പരിചയപ്പെടുന്നത്. സംഘാംഗങ്ങളുടെ പേരിൽ ബെംഗളൂരു വിലാസത്തിൽ വ്യാജ വോട്ടർ ഐഡന്റിറ്റി കാർഡ് നിർമിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് എടുത്തത്. ബസ് സ്റ്റാൻഡുകളിലും മറ്റുമുള്ള ചെറിയ മൊബൈൽ ഷോപ്പുകളിൽ നിന്നാണ് സിം കാർഡുകൾ സംഘടിപ്പിക്കുക.
ഇങ്ങനെ സംഘടിപ്പിക്കുന്ന സിംകാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പിനാവശ്യമായ മെസേജുകളും മറ്റ് ഓൺലൈൻ ആവശ്യങ്ങളും നിറവേറ്റുന്നത്. ഇരകളെ കെണിയിൽ വീഴ്ത്താനാണ് ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നത്. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്. ഉത്തരേന്ത്യൻ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് മൂന്നു നില ആഡംബര വീട് ഒരു ലക്ഷം രൂപ മാസവാടകയിൽ എടുത്തിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ ഓഫീസ് എന്നു പരിചയപ്പെടുത്തുന്ന സ്ഥലത്ത് ജീവനക്കാരെന്ന രീതിയിൽ ഉത്തരേന്ത്യൻ യുവതികളെ നിയോഗിച്ചിരുന്നു. വാടക വീട്ടിൽ പുറമേ നിന്നു വരുന്നവരെ നിരീക്ഷിക്കാൻ അതീവസുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നു. ബെംഗളൂരുവിലെ ഭൂപസാന്ദ്ര എന്ന സ്ഥലത്തായിരുന്നു താമസം.
തട്ടിപ്പു സംഘത്തിലെ കോയമ്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥികൾ വാരാന്ത്യത്തിൽ പതിവായി ബെംഗളൂരുവിലെത്തി ജീവിതം ആഘോഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോലീസ് സംഘം ഇവർ തങ്ങിയിരുന്ന വീടു വളഞ്ഞപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ജെയ്‌സൺ വർഗ്ഗീസ് രണ്ടു വർഷത്തോളം സെമിനാരിയിൽ പോയ ആളാണ്. രാഹുൽ പരമേശ്വരൻ താന്ത്രികപഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളും. എന്തേ മലയാളികളെ മാത്രം തട്ടിപ്പിനിരയാക്കുന്നു എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് മലയാളികൾ മാത്രമേ ഇത്തരം ഓഫറുകൾക്കു പിന്നാലെ പോകുന്നുള്ളൂവെന്ന രസകരമായ മറുപടിയാണ് ഇവരിൽനിന്നു ലഭിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.
https://www.facebook.com/Malayalivartha

























