ഭാരിച്ച ഉത്തരവാദിത്തങ്ങൾ പാർട്ടി എന്നെ ഏൽപ്പിച്ചിട്ടുണ്ട് ; ഡൽഹിയിലിരുന്നു കൊണ്ട് ആലപ്പുഴയിൽ മത്സരിക്കുന്നത് നീതികേട് ; തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാൽ

വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാര്‍ട്ടിയിലെ ആഭ്യന്തര ചുമതലകള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് മേൽ സംസ്ഥാന നേതൃത്വം സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലിരുന്നു കൊണ്ട് താൻ ആലപ്പുഴയിൽ മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളോട് കാണിക്കുന്ന നീതിക്കേടാണ്. ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് പാർട്ടി തന്നെ ഏൽപിച്ചിട്ടുള്ളത്. അതിനു പുറമേ കര്‍ണാടകയിലെ ചുമതലയുമുണ്ട്. ഈ സാഹചര്യത്തില്‍ ആലപ്പുഴയിൽ മത്സരിച്ചു കൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക അസാധ്യമാണ് -.ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് കെസി വേണുഗോപാൽ പറഞ്ഞു.
വ്യക്തിപരമായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍, പാര്‍ട്ടിയിലെ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ് ഒഴിഞ്ഞുനില്‍ക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഉത്തരവാദിത്തങ്ങളിൽ ആലപ്പുഴയിൽ ക്യാംപ് ചെയ്യാനോ പ്രവർത്തിക്കാനോ വേണുഗോപാലിനാവില്ല. ഇക്കാര്യം അദ്ദേഹം തുടക്കം തൊട്ട് സംസ്ഥാന നേതാക്കളെ അറിയിക്കുന്നുണ്ട്. മാത്രമല്ല ജയിച്ചാലും ദില്ലിയിൽ നിന്നു കൊണ്ട് ആലപ്പുഴയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിലെ പൊരുത്തക്കേടും മത്സരരംഗത്ത് നിന്നും മാറുന്നതിനുള്ള കാരണമായി കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴയിൽ പ്രചരണത്തിനായി കാര്യമായ സമയം കെസി വേണുഗോപാൽ മാറ്റി വയ്ക്കേണ്ടി വരും. എന്നാൽ നിലവിൽ അദ്ദേഹത്തെ ഏൽപിച്ച ഔദ്യോഗിക ചുമതലകൾക്കിടയിൽ പ്രചരണത്തിനായി കാര്യമായ സമയം മാറ്റിവയ്ക്കാൻ കെഎസി വേണുഗോപാലിനാവില്ല.
എന്നാൽ, രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പ് സമിതികളുടേയും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് കെസി വേണുഗോപാലിനെ രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് ദില്ലിയിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിംഗ് കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്ക് കേരളത്തിന്റേയും പന്ത്രണ്ട് മണിക്ക് കർണാടകയുടേയും സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം സ്ഥാനാർഥി നിർണയത്തിലുണ്ടാവുന്ന ആശയക്കുഴപ്പവും തർക്കങ്ങളും പരിഹരിക്കേണ്ട ബാധ്യത കെസി വേണുഗോപാലിനുണ്ട്. അദ്ദേഹത്തെ ഏൽപിച്ചു കൊടുത്തകർണാടകയിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
ഇതു കൂടാതെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹമിപ്പോൾ. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംഘടനാ തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട പദവിയിലാണ് കെസി വേണുഗോപാൽ ഉള്ളത്. കർണാടകയിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട പ്രതിസന്ധിയിൽ പ്രധാന പരിഹാരകനായി രാഹുൽ ആശ്രയിച്ചത് കെസി വേണുഗോപാലിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കെസി വേണുഗോപാലിന് കാര്യമായ റോളുണ്ടെന്ന് ദേശീയനേതൃത്വം വിലയിരുത്തുന്നു.
വയനാട് പോലെ സുരക്ഷിതമായ ഒരു മണ്ഡലത്തിൽ കെസിയെ മത്സരിപ്പിക്കാനുള്ള സാധ്യത കെപിസിസി വേണുഗോപാലിനെ അറിയിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജ്യോതിരാതിദ്യ സിന്ധ്യയുമടക്കം പ്രധാന നേതാക്കളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഒരു മുതിർന്ന നേതാവ് മുഴുവൻ സമയ ഏകോപനത്തിനായി എഐസിസി ആസ്ഥാനത്ത് ഉണ്ടാവേണ്ടതുണ്ട് എന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും കെസി വേണുഗോപാൽ മത്സരരംഗത്ത് നിന്നും മാറുന്ന സാഹചര്യത്തിൽ പകരം സ്ഥാനാർത്ഥിക്കായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുൻകെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, പിസി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എം.ലിജു, ഷാനിമോൾ ഉസ്മാൻ എന്നിവരെ ആലപ്പുഴയിൽ പാർട്ടി ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























