ശബരിമല നട ഇന്ന് തുറക്കും!! സുരക്ഷയൊരുക്കുന്നത് 300 പോലീസുകാര്‍... സ്ത്രീപ്രവേശനം തടയാൻ രണ്ടുംകൽപ്പിച്ച് ശബരിമല കര്‍മ്മ സമിതി

യുവതീ പ്രവേശനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും അല്‍പമൊന്ന് കെട്ടടങ്ങി എന്ന ആശ്വാസത്തിലാണ് സംസ്ഥാനം. അതിന് ശേഷമാണ് ഇപ്പോൾ ശബരിമല നട ഇന്ന് തുറക്കുന്നത്. ഉത്സവ-മീനമാസ പൂജകള്‍ക്കായാണ് ഇന്ന് വൈകീട്ട് നട തുറക്കുക. മണ്ഡലകാലത്തിന് ശേഷം ഇത് രണ്ടാം തവണയാണ് നടതുറക്കുന്നത്. അതേസമയം സുരക്ഷയുടെ കാര്യത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
ഉത്സവ,മീനമാസ പൂജകള്‍ക്കായി തുറക്കുന്ന നട പതിനൊന്ന് ദിവസത്തിന് ശേഷമായിരിക്കും അടയ്ക്കുക. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയക്കാരുടെ ശ്രദ്ധ പ്രചരണങ്ങളിലും മറ്റുമായിരിക്കും എന്നാണ് കരുതുന്നത്. ഇത്തവണ മലയില്‍ വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്ബ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പോലീസ് സേനാംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് മല കയറാന്‍ പറ്റിയ അവസരമാണെന്നും യുവതികളെ തടയുമെന്നും തറപ്പിച്ച് പറഞ്ഞ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി വിധി പുറത്ത് വന്നത്. അതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന പ്രശ്നങ്ങളൊന്നും ചെറുതായിരുന്നില്ല. ഇന്ന് നട തുറക്കുമ്പോൾ കനത്ത സുരക്ഷയോടെയാണ് നോക്കികാണുന്നത്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സെപ്റ്റംബർ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രവിധിക്ക് ശേഷം നിരവധി സ്ത്രീകൾ ശബരിമലയിലേക്ക് പ്രവേശിക്കാൻ തയ്യാറായി എത്തിയിരുന്നു. ഇവരിൽ ചിലർ പുറപ്പെട്ടപ്പോൾ തന്നെ പ്രതിഷേധം കാരണം യാത്ര ഉപേക്ഷിച്ചു. ചിലരെ വഴിയിൽ തടഞ്ഞു, ചിലർ നിലയ്ക്കൽ വരെയെത്തിയെങ്കിലും പ്രതിഷേധം കനത്തപ്പോൾ മടങ്ങി. മറ്റു ചിലർക്ക് പമ്പയിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. കാനനപാതയിൽ കടക്കാനായവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചതിന് ശേഷം തിരിച്ചിറക്കി. മറ്റുചിലർക്ക് നടപ്പന്തൽ വരെ എത്താനായെങ്കിലും ദർശനം നടത്താനായില്ല. ആദ്യഘട്ടത്തിൽ മല ചവിട്ടാനെത്തുന്ന യുവതികൾക്ക് പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധം കൈവിട്ടതോടെ സുരക്ഷാ പ്രശ്നം പറഞ്ഞ് പിന്നീടെത്തിയ നിരവധി സ്ത്രീകളെ പൊലീസ് തന്നെ പിന്തിരിപ്പിച്ചു.
'മനിതി', 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ യുവതീപ്രവേശനത്തിനുള്ള സംഘടിത ശ്രമങ്ങളും പലവട്ടം നടന്നു. ഇടയ്ക്കൊക്കെ ഭക്തരുടേയും പ്രതിഷേധക്കാരുടേയും കണ്ണിൽപ്പെടാതെ യുവതികളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കാനുള്ള ചില ശ്രമങ്ങൾ പൊലീസും നടത്തി. ഇതിനിടെ ശബരിമല യാത്രയ്ക്ക് ശ്രമിച്ചവരും താൽപ്പര്യം പ്രകടിപ്പിച്ചവരുമായ യുവതികളിൽ പലർക്കും ആക്രമണഭീഷണി കാരണം പലർക്കും പുറത്തിറങ്ങാൻ കഴിയാതെയായി. പലരുടേയും വീടുകൾ ആക്രമിക്കപ്പെട്ടു. സർക്കാരിന്‍റെ നേതൃത്വത്തിൽ വനിതാ മതിലും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതിയും നടന്നു. ഇരുപക്ഷത്തും ആയിരക്കണക്കിനാളുകൾ അണിനിരന്നു. സുപ്രീം കോടതി വിധിയെ എതിർത്തും അനുകൂലിച്ചും ആശയപ്രചാരണവും വാഗ്വാദങ്ങളും തുടർന്നു.
ഇതിനിടെയാണ് ബിന്ദുവിന്‍റേയും കനകദുർഗ്ഗയുടേയും ശബരിമല പ്രവേശനം. പ്രതിഷേധക്കാരുടെ കണ്ണിൽപ്പെടാതെ ഇരുവരേയും ജനുവരി രണ്ടാം തീയതി പുലർച്ചെ പൊലീസ് ശബരിമലയിൽ എത്തിച്ചു. ജനുവരി മൂന്നിന് ശ്രീലങ്കൻ സ്വദേശി ശശികല ശബരിമല ചവിട്ടി ദർശനം നടത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒമ്പതിന് വൃദ്ധയുടെ വേഷത്തിൽ കൊല്ലം സ്വദേശി മഞ്ജു പൊലീസും പ്രതിഷേധക്കാരും അറിയാതെ ശബരിമല ദർശനം നടത്തി മടങ്ങി. ഇതനിടെ ഹർത്താലുകൾ, അക്രമപരമ്പരകൾ, ചേരിതിരിഞ്ഞുള്ള ആക്രമണങ്ങൾ, കല്ലേറ്, കൊള്ളിവയ്പ്പ്, കൊലപാതകം, കോടതി ഇടപെടലുകൾ... ശബരിമലയിലെ സ്ത്രീപ്രവേശനം കേരളത്തിന്‍റെ പൊതുസമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും ചേരിതിരിവും അസ്വാരസ്യങ്ങളും ചെറുതല്ല.
https://www.facebook.com/Malayalivartha
























