കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്നു ; വൻ വരവേൽപ്പ് നൽകാനൊരുങ്ങി ബിജെപി

മിസോറാം ഗവർണർ പദവി രാജി വെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിലെത്തും . കുമ്മനത്തിനു വൻ സ്വീകരണം നൽകാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കുമ്മനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി വൻ സ്വീകരണം ഒരുക്കും. രണ്ടായിരത്തിലേറെ വോട്ടർമാരുടെ അകമ്പടിയോടെയാണ് കുമ്മനത്തിന് നഗരത്തിൽ സ്വീകരണം നൽകുക . രണ്ടായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തിയുള്ള സ്വീകരണം ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമാക്കാനും ബിജെപി നീക്കമിടുന്നുണ്ട് .
രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തെ മുൻ പൊലീസ് മേധാവി സെൻകുമാർ, മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രമുഖ്യ വ്യക്തികളെ കുമ്മനം സന്ദർശിക്കും.
2018 മേയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കിനില്‍ക്കവേ തീര്‍ത്തും അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ ആകെ അമ്പരിപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. എന്തായാലും ഒമ്പത് മാസത്തിന് ശേഷം ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി അദ്ദേഹത്തെ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് തിരികെ കൊണ്ടുവരികയാണ്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ പോരാട്ടമാണ് രണ്ടാം വരവിൽ കുമ്മനത്തെ കാത്തിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ തന്നെ ലഭിച്ച ആവേശത്തിലാണ് ഇപ്പോള്‍ ബിജെപി ക്യാംപ്. കുമ്മനം രാജശേഖരന്‍റെ മടങ്ങി വരവ് വളരെ കാലമായി കേരളത്തിലെ ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് നേതൃത്വവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും മറ്റു ദേശീയ നേതാക്കളോടും ഇക്കാര്യം ആര്‍എസ്എസ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഗവര്‍ണര്‍ പദവിയില്‍ നിയമിച്ച ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് തീരുമാനമെടുക്കണമെന്നാണ് അമിത്ഷാ ആര്‍എസ്എസ് നേതാക്കളെ അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രിയോട് നേരിട്ടും ആര്‍എസ്എസ് കേന്ദ്രനേതൃത്വം വഴിയും കേരളത്തിലെ ആര്‍എസ്എസ് ഘടകം ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. ഇതാണ് ഇപ്പോള്‍ കുമ്മനത്തിന്‍റെ മടങ്ങി വരവിന് വഴിയൊരുക്കിയതും.
https://www.facebook.com/Malayalivartha


























