തോമസ് ചാഴിക്കാടൻ സ്ഥാനാർത്ഥി; അവഗണിച്ചെന്ന് പിജെ ജോസഫ്; സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകരുടെ വികാരം മണിച്ചെന്ന് കെ എം മാണി

ആഴ്ചകളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്ത് കോട്ടയത്ത് കേരള കോൺഗ്രസിന്റെ ഏക സീറ്റിലേക്ക് തോമസ് ചാഴിക്കാടൻ സ്ഥാനാർത്ഥി. വളരെ അപ്രതീക്ഷിതമായാണ് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സീറ്റിന് വേണ്ടി ശക്തമായി നിലകൊണ്ട പി.ജെ ജോസഫിനെയും മാണി ഗ്രൂപ്പിലെ പല പ്രമുഖരേയും വെട്ടിയാണ് ചാഴികാടൻ സ്ഥാനാർത്ഥിയായത്. എന്നാൽ തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം.
എല്ലാവര്‍ക്കും സ്വീകാര്യനായ തോമസ് ചാഴികാടനെ കൊണ്ടുവരുന്നതിലൂടെ എതിര്‍പ്പുകളുടെ മുനയൊടിക്കാമെന്ന കണക്ക് കൂട്ടലും കേരള കോണ്‍ഗ്രസിനുണ്ട്.
ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകി മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത് രാത്രി ഒമ്പത് മണിക്കായിരുന്നു.
1990ല്‍ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത് നാടകീയമായും.
തുടര്‍ന്ന് പല തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ചാഴികാടന്‍ നാല് തവണ ഏറ്റുമാനൂരില്‍ നിന്നും നിയമസഭയില്‍ എത്തി . സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി സമ്മര്‍ദ്ദത്തിലായതോടെ തോമസ് ചാഴികാടനിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു.
പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറഞ്ഞു. തന്നെ പാർട്ടി ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിർവഹിക്കുമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.
രാത്രി ഏഴു മണിയോടെ തന്നെ തീരുമാനം കെ എം മാണി പ്രത്യേക ദൂതൻ വഴി പി ജെ ജോസഫിനെ അറിയിച്ചിരുന്നു. അപ്പോൾ മുതൽ ജോസഫിന്‍റെ തൊടുപുഴയിലെ വസതിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നു. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേൾവിയില്ലാത്ത വിധം തന്നെ അവഗണിച്ചുവെന്നും പി ജെ ജോസഫ് പ്രതികരിച്ചു. ജില്ല മാറി മത്സരിക്കുന്നത് സാധാരണമായൊരു കാര്യമാണെന്നും ഇതിന് മുമ്പും അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. അതിനാൽ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
എന്നാൽ, പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് തീരുമാനമെന്ന് കെ എം മാണി വിശദീകരിച്ചു. കോട്ടയം മണ്ഡലത്തില്‍ പി ജെ ജോസഫിനേക്കാളും, തോമസ് ചാഴിക്കാടന് ജനപിന്തുണയുണ്ടെന്നും കെ എം മാണി പറഞ്ഞു. സീറ്റ് തർക്കത്തിൽ കേരള കോൺഗ്രസ് പിളർന്നാലും പി ജെ ജോസഫ് യുഡിഎഫിൽ തുടരും. കോൺഗ്രസ് നേതാക്കളോട് ആലോചിച്ചേ ഭാവി തീരുമാനിക്കുവെന്ന് ജോസഫ് ആവർത്തിച്ചു പറഞ്ഞതിന് അർഥങ്ങൾ ഏറെയുണ്ട്. ഒരു കാരണവശാലും പിളർപ്പ് ഉണ്ടാക്കരുതെന്ന യുഡിഎഫ് നേതാക്കളുടെ അഭ്യർത്ഥനകൾ തള്ളിയാണ് മാണി ചാഴിക്കാടനെ പ്രഖ്യാപിച്ചത്. ഇതിന്‍റെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha


























