എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങ് 737 മാക്സ് - 8 വിമാനങ്ങള്‍ നിർത്തലാക്കി; ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ വിവരങ്ങള്‍ തേടി

എത്യോപിയയിലെ വിമാനാപകടത്തിൽ 157 പേർ മരിച്ച സംഭവത്തെ തുടർന്ന് അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. സംഭവത്തില്‍ വിമാന നിര്‍മ്മാണ കമ്പനിയായി ബോയിങ്ങിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവരങ്ങള്‍ തേടി. അപകടത്തില്‍പ്പെട്ട 737 മാക്‌സ് നിരയിലുള്ള വിമാനത്തെ കുറിച്ചാണ് ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ കൂടുതല്‍ വിവരങ്ങല്‍ ആരാഞ്ഞത്.
5 മാസത്തിനുള്ളില്‍ ഈ ശ്രേണിയില്‍പെട്ട രണ്ട് വിമാനങ്ങളാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സി.എ.എ.സി) നിര്‍ദ്ദേശം നല്‍കി. വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നതിലാണ് ഈ നിര്‍ദ്ദേശം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശം ചൈനയിലെ നൂറുകണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചതായാണ് റിപ്പോർട്ട് .അപകടകാരണത്തെ കുറിച്ച് ബോയിങ് അധികൃതരും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.
ബോയിങിന്റെ താരതമ്യേന പുതിയ മോഡലായ 737 മാക്സ് 8 വിമാനങ്ങള്‍ 2017ലാണ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങിയത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് 737 മാക്സ് 8 വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഫെബ്രുവരി നാലിന് വിശദമായ പരിശോധനകളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ സമാന മോഡലിലുള്ള വിമാനവും തകര്‍ന്നു വീണിരുന്നു.
വിമാനത്തിന്റെ എന്‍ജിന്‍ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്താതിരിക്കാനായി വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാറാണ് ലയണ്‍ എയര്‍ വിമാനം തകരാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എത്യോപ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം പറന്നുയര്‍ന്ന് 6 മിനിറ്റിനകമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ തകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുന്നതിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ടെങ്കിലും പിന്നീട് വിമാനവുമായുള്ള ആശയവിനിമയം വിഛേദിക്കപ്പെടുകയായിരുന്നു.
പരിചയ സമ്പത്തുള്ള പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എത്യോപ്യന്‍ എര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. അഞ്ച് മാസത്തിനുള്ളില്‍ നടന്ന രണ്ട് അപകടങ്ങളില്‍പെട്ടത് ഒരേ ശ്രേണിയിലെ പുതിയ വിമാനങ്ങള്‍ ആണെന്നത് അസാധാരണമാണെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha


























