ടിഎൻ സീമയുടെ ഭർത്താവ് വീണ്ടും സിഡിറ്റ് രജിസ്ട്രാർ; സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താൻ; ഇതും ബന്ധുനിയമനം; ചെന്നിത്തല

സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവിനെ, സി-ഡിറ്റ് (സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്‌നോളജി)രജിസ്ട്രാർ തസ്‌തികയിൽ റിട്ടയർ ചെയ്‌ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കു വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍എം.പിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് റജിസ്ട്രാർ സ്ഥാനത്ത് സര്‍വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വീസ് നീട്ടിക്കൊടുത്തതെന്നതാണു വിചിത്രമായ മറ്റൊരു കാര്യം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ജയരാജൻ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാർ ഉത്തരവിറക്കിയത്.
മൂന്ന് മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരെയോ ജയരാജന് തുടരാം. ജയരാജൻറെ തന്നെ അപേക്ഷയിലാണ് പുനര്‍നിയമനം. സി ഡിറ്റ് പോലൊരു സ്ഥാപനത്തിൽ ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ നടത്തിപ്പിന് ഉദ്യോഗസ്ഥൻ ഇല്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് പുനര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാര്‍ നിശ്ചയിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു ബന്ധുനിയമനമാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സി ഡിറ്റിനെ ദുരുപയോഗം ചെയ്യാനാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം പുനര്‍നിയമനം നല്‍കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും പുതിയ രജിസ്ട്രാറെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും ജി ജയരാജൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























