ജയരാജന്‍മാര്‍ക്ക് പകരം വരുന്നത് ശശി; ജയരാജന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ യോഗത്തില്‍ തന്നെ ജില്ലാ കമ്മിറ്റിയിലേക്കു പി. ശശിയുടെ കടന്നുവരവ് നാടകീയം

എട്ട് വര്‍ഷം പി. ജയരാജന് അതു രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ സിപിഎം ജില്ലാ ഘടകത്തിന്റെ അമരക്കാരനായിരുന്നതിന്റെ സുഖകരമായ അനുഭവമെങ്കില്‍, പി. ശശിക്ക് ആരോപണത്തിന്റെയും അവഗണനയുടെയും പേരില്‍ പുറത്തു നില്‍ക്കേണ്ടിവന്ന കയ്പുള്ള അനുഭവമാണ്. ശശിയെ പുറത്താക്കിയപ്പോള്‍ പകരക്കാരനായി എട്ട് വര്ഷം മുന്‍പാണു പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. കഴിഞ്ഞദിവസം ജയരാജന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ യോഗത്തില്‍ തന്നെ ജില്ലാ കമ്മിറ്റിയിലേക്കു പി. ശശിയുടെ കടന്നുവരവ് നാടകീയം.
പുതിയ സെക്രട്ടറി എം.വി. ജയരാജനും പി. ശശിയും ജില്ലയില്‍ സിപിഎമ്മിലെ പുതിയ അധികാര കേന്ദ്രങ്ങളായി മാറുമ്പോള്‍ വടകരയില്‍ പി. ജയരാജനു വിജയം അനിവാര്യം. പരാജയം രുചിച്ചാല്‍, സംഘടനയിലുണ്ടായിരുന്ന പ്രതാപം തിരികെക്കിട്ടില്ല എന്നതു തന്നെ കാരണം. ജില്ലാ സെക്രട്ടറി പദത്തില്‍ നിന്നു പി. ജയരാജനെ ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമാണു വടകരയിലെ സ്ഥാനാര്‍ഥിത്വമെന്നു പുതിയ സ്ഥിരം സെക്രട്ടറിയെ നിയമിച്ചതില്‍ നിന്നു വ്യക്തമായി. ഒന്നര വര്‍ഷത്തോളം കാലാവധി ബാക്കിയുള്ള പി. ജയരാജനു പകരം, പൂര്‍ണ ചുമതല നല്‍കി പുതിയ സെക്രട്ടറിയെ നിയമിച്ചതു ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ജില്ലാ സെക്രട്ടറി മത്സരിക്കുന്ന സാഹചര്യത്തിലാണു പുതിയ സെക്രട്ടറിയെ കണ്ടെത്തിയതെന്നാണു പാര്‍ട്ടിയുടെ ഭാഷ്യം. എന്നാല്‍, ഇതേ നിലപാടല്ല മറ്റിടങ്ങളില്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ സ്ഥാനാര്‍ഥിയായ കോട്ടയത്ത് പുതിയ സെക്രട്ടറിയെ നിയമിക്കുകയല്ല, എ.വി. റസലിനു സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയാണു ചെയ്തത്.ജയരാജന്‍ മത്സരിക്കുന്ന വടകര മണ്ഡലം കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മുഴുവന്‍ സമയ സെക്രട്ടറിയെ വേണമെന്നുള്ളതുകൊണ്ടുമാണു കണ്ണൂരില്‍ മാറ്റമെന്നു നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തിലേറെ കാലാവധി ബാക്കിയുള്ള ജയരാജനു തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി രണ്ടര മാസത്തോളം മാത്രമാണു ചെലവഴിക്കേണ്ടി വരിക. അതു നേതൃത്വം കണക്കിലെടുത്തില്ല.
ജില്ലാ സെക്രട്ടറിയുടെ കാലാവധി സംബന്ധിച്ച സിപിഎം മാനദണ്ഡങ്ങളില്‍ ഇളവുനേടിയാണ് പി. ജയരാജന്‍ കഴിഞ്ഞ സമ്മേളനത്തില്‍ മൂന്നാംവട്ടം ജില്ലാസെക്രട്ടിറായയത്. ആ സമ്മേളന കാലത്തുതന്നെ അദ്ദേഹത്തെ മാറ്റാന്‍ ആലോചിച്ചെങ്കിലും ഉചിതമായ അവസരത്തില്‍ മതിയെന്ന ധാരണയാണുണ്ടായത്. വടകരയിലെ സ്ഥാനാര്‍ഥിത്വം അങ്ങനെ ഒരവസരമായി സിപിഎം കരുതുന്നു. വ്യക്തിപൂജാ വിവാദം, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ സ്‌റ്റേഷന്‍ വരാന്തയില്‍ നടത്തിയ പ്രസംഗം എന്നിവ കൊണ്ടു സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു പി. ജയരാജന്‍. എം.വി. ജയരാജനെ അവരോധിക്കാനും സംസ്ഥാന നേതൃത്വത്തിനു പ്രിയങ്കരനായ പി. ശശിയെ തിരികെ ജില്ലാ കമ്മിറ്റിയിലെത്തിക്കാനുമുള്ള തിടുക്കം പി. ജയരാജന്റെ സ്ഥാനചലനത്തിന് ആക്കം കൂട്ടി. അതേസമയം എം.വി. ജയരാജന്‍ ഒഴിഞ്ഞു മുഖ്യമന്ത്രിക്ക് പുതിയ െ്രെപവറ്റ് സെക്രട്ടറി വരും.എം.വി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെ മുഖ്യമന്ത്രിക്കു പുതിയ െ്രെപവറ്റ് സെക്രട്ടറി വരും. സെക്രട്ടറിപദം രാജിവച്ചു ജയരാജന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. പുതിയ സെക്രട്ടറിയെക്കുറിച്ചു പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നാണു നേതാക്കള്‍ പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയെ പരിഗണിക്കുമെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമുണ്ടെന്നുമുളള സൂചനകളുണ്ട്. എന്നാല്‍ വിവാദങ്ങളുടെ തോഴനായ ശശിയെ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ണായക ചുമതല ഏല്‍പിക്കില്ലെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. െ്രെപവറ്റ് സെക്രട്ടറിയായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളാരെങ്കിലുമാകും വരികയെന്നും നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























