ചുവരെഴുത്തും നിശബ്ദപ്രചരണവും ആരംഭിച്ചിട്ടും അവസാനനിമിഷം ആലപ്പുഴയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം കെ.സി വേണുഗോപാല്‍ മാറ്റിയതിന് പിന്നില്‍ സി.പി.എമ്മിന്റെ തന്ത്രവും പാളയത്തിലെ പടയും

ചുവരെഴുത്തും നിശബ്ദപ്രചരണവും ആരംഭിച്ചിട്ടും അവസാനനിമിഷം ആലപ്പുഴയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം കെ.സി വേണുഗോപാല്‍ മാറ്റിയതിന് പിന്നില്‍ സി.പി.എമ്മിന്റെ തന്ത്രവും പാളയത്തിലെ പടയും. പുന്നപ്രയും വയലാറും ഉള്‍പ്പെടുന്ന വിപ്ലവഭൂമിയാണെങ്കിലും ആലപ്പുഴയുടെ മനസ് കോണ്‍ഗ്രസിനൊപ്പമാണ് കൂടുതലും നിന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണയും കെ.സി ഇവിടെ നിന്ന് പുഷ്പം പോലെ വെന്നിക്കൊടി പാറിച്ചതാണ്. ഇത്തവണ സീറ്റ് എങ്ങനെയും തിരിച്ച് പിടിക്കുന്നതിന് വ്യക്തമായ പഠനമാണ് സി.പി.എം നടത്തിയത്. അങ്ങനെയാണ് അരൂര്‍ എം.എല്‍.എ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അതിന് തൊട്ടുപിന്നാലെ താന്‍ മത്സരിക്കുന്നില്ലെന്ന് കെ.സിയും പ്രഖ്യാപിച്ചു. ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ചില സംഗതികള്‍ അതില്‍ ഒളിഞ്ഞ്ുകിടപ്പുണ്ടെന്ന് മനസിലാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ് കെ.സിക്ക് പകരം ഷാനിമോള്‍ ഉസ്മാനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
ആരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും സി.പി.എമ്മിനൊപ്പമാണ്. ഹരിപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജയിച്ചു. മണ്ഡലങ്ങളുടെ പൊതുസ്വഭാവം വെച്ച് ഇടത്‌കോട്ടയാണെന്ന് വിലയിരുത്താം. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചരിത്രം അങ്ങനെയല്ല. 1962ല്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ച് മുതല്‍ ഇതുവരെ 12 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ എട്ട് തവണയും കോണ്‍ഗ്രസാണ് വിജയിച്ചത്. പി.കെവിയും സുശീലാ ഗോപാലനും ആഞ്ചലോസും മിന്നല്‍ പിണറായിട്ടുള്ള ആലപ്പുഴ ഇത്തവണ പിടിച്ചെടുക്കാന്‍ എ.എം ആരീഫിനെ ഇറക്കിയത് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണവും ജാതി, മത സമവാക്യങ്ങളും പരിശോധിച്ച ശേഷമാണ്.
ആലപ്പുഴയില്‍ 13,14,535 വോട്ടാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണ സി.പി.എമ്മിനേക്കാള്‍ മൂന്ന് ശതമാനം വോട്ടാണ് കെ.സിക്ക് കിട്ടിയത്.
ആ മൂന്ന് ശതമാനം ഇത്തവണത്തെ കന്നിവോട്ടര്‍മാരിലൂടെയും മണ്ഡലത്തിലെ രണ്ട് ലക്ഷത്തോളം മുസ്്‌ലിംവോട്ടുകളിലൂടെയും തിരിച്ച് പിടിക്കുകയാണ് സി.പി.എം തന്ത്രം. അത് വ്യക്തമായതോടെയാണ് കെ.സി കേന്ദ്രത്തില്‍ തിരക്കാണെന്ന് പറഞ്ഞ് കളംവിട്ടത്. 6, 81164 വനിതാ വോട്ടര്‍മാരുണ്ട്. കെ.സിക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചര്‍ച്ചയാകും. അങ്ങനെയെങ്കില്‍ പുരുഷന്‍മാരേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുള്ള സ്ത്രീകളുടെ സമ്മതിദാനഅവകാശം ഏറെ നിര്‍ണായകമാകും.
കെ.സി കോണ്‍ഗ്രസിലെ രണ്ടാമനായത് കേരളത്തിലെ പല ഉന്നതര്‍ക്കും രസിച്ചിട്ടില്ല. അതിനാല്‍ അവരെല്ലാം കൈകോര്‍ക്കുമെന്ന് വ്യക്തമായി അറിയാം. കാലുവാരലും സി.പി.എമ്മിന്റെ തന്ത്രവും കൂടിച്ചേരുമ്പോള്‍ നാണംകെട്ട തോല്‍വിയുണ്ടായേക്കും. അത് ദേശീയശ്രദ്ധനേടും. അതെല്ലാം മുന്നില്‍ കണ്ടാണ് കെ.സി മത്സരരംഗത്ത് നിന്ന് പിന്‍മാറിയത്. കേന്ദ്രമന്ത്രിയാകണമെങ്കില്‍ രാജ്യസഭയില്‍ നിന്ന് ആകാം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ കാര്യങ്ങളെല്ലാം നിയന്ത്രിക്കുക കെ.സി ആയിരിക്കും. ഇതെല്ലാം വ്യക്തമായി വിലയിരുത്തിയ ശേഷമാണ് കെ.സി ഒരു മുഴം മുന്നേ എറിഞ്ഞത്.
https://www.facebook.com/Malayalivartha



























