പി.ജെ ജോസഫിന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം; പി.ജെ ജോസഫിന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം എന്ന പരാമർശവുമായി പി.സി ജോര്‍ജ് എം.എല്‍.എ

പി.ജെ ജോസഫിന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം എന്ന പരാമർശവുമായി പി.സി ജോര്‍ജ് എം.എല്‍.എ. പാര്‍ട്ടിയുടെ വര്‍ക്കിംങ് പ്രസിഡന്റായ പി.ജെ. ജോസഫിനെ തഴഞ്ഞ് കോട്ടയത്ത് തോമസ് ചാഴിക്കാടന് സീറ്റ് നല്‍കിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു പി.സി. പാര്‍ട്ടിയുടെ വര്‍ക്കിംങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദ. അത് കൊടുക്കാതെയാണ് ഇപ്പോള്‍ സ്ഥിരം തോല്‍ക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പി.ജെ ജോസഫിന് ചെയ്യാന്‍ രണ്ട് കാര്യങ്ങളുണ്ട്. രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കില്‍ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് .കെ.മാണിയ്ക്ക് വി.എന്‍ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ്.കെ. മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയില്‍ത്തന്നെയാണ് സ്ഥിരം തോല്‍വിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെെടുപ്പിൽ കോട്ടയത്തുനിന്ന് തോമസ് ചാഴികാടനെ മത്സരിപ്പിക്കാനുള്ള നീക്കം ഇടത് സ്ഥാനാര്‍ത്ഥി വി എൻ വാസവനെ സഹായിക്കാനെന്ന് പി സി ജോര്‍ജ് പ്രതികരിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി വാസവനും കേരള കോൺഗ്രസിലെ ജോസ് കെ മാണിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മിൽ ചര്‍ച്ച നടക്കുന്നുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. ചാഴികാടൻ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണെന്നും തോൽക്കുന്ന മണ്ഡലങ്ങളിൽ സ്ഥിരമായി നിര്‍ത്തുന്ന ആളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ സമയത്ത് വാസവന്‍റെ സഹായത്തോടെ ജില്ലാപഞ്ചായത്ത് പിടിച്ചെടുക്കാൻ ജോസ് കെ മാണി നടത്തിയ ശ്രമം എല്ലാവര്‍ക്കുമറിയാം. മാണിയെ സഹായിച്ച വാസവനെ തിരിച്ചു സഹായിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് വാസവനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. ജനകീയ സ്ഥാനാര്‍ത്ഥിയായി സിപിഎം നിശ്ചയിച്ചിരുന്ന ഡോ. സിന്ധുമോള്‍ ജേക്കബ് കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നും എന്നാൽ ജോസ് കെ മാണിയുമായുള്ള രഹസ്യബന്ധത്തിന്‍റെ പേരിലാണ് പകരം വാസവനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പി സി ജോര്‍ജ് ആരോപിച്ചു. വാസവനെ ജയിപ്പിക്കാനുള്ള തീരുമാനം കെ എം മാണി പണ്ടേ സ്വീകരിച്ചതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
തോമസ് ചാഴികാടൻ ജയിക്കുന്ന ചിത്രമില്ലെന്ന് പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി. അയാളൊരു നല്ല രാഷ്ട്രീയക്കാരനല്ല. ജോസ് കെ മാണി പറയുന്നതനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാടും. പി ജെ ജോസഫുമായുള്ള തര്‍ക്കത്തിന്‍റെ പുറത്താണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ജോസഫ് മത്സരിച്ചാൽ വാസവൻ തോൽക്കുമെന്നും എന്നാൽ ചാഴികാടനാണ് നിൽക്കുന്നതെങ്കിൽ വാസവൻ ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണിയ്ക്ക് വേണ്ടത് അതാണെന്ന് കോൺഗ്രസിനും മനസ്സിലായിട്ടുണ്ടെന്ന് പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു കെ.എം മാണിയുടെ പ്രതികരണം.
പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ജോസഫിന് സീറ്റ് നിഷേധിച്ചത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ്, കണ്ണൂര്‍ ജില്ല സെക്രട്ടറി റോജസ് സെബാസ്‌റ്യന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha



























