പി. ശശിയെ നിയമിക്കുന്നതിൽ നീരസം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിലുള്ള നീരസത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചതായി സൂചന

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിലുള്ള നീരസത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചതായി സൂചന. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതാണ് വിവരം . തെരഞ്ഞടുപ്പ് തിരക്കുകളിലായതിനാൽ തന്നോട് സംസാരിച്ച ശേഷം മാത്രം ഓഫീസ് വിട്ടാൽ മതിയെന്നാണ് പിണറായിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നളിനി നെറ്റോ സാങ്കേതികമായി തുടരും. എന്നാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ തന്നെയാണെന്നും ബാക്കിയെല്ലാം പ്രചരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് അന്ന് ഗതഗതമന്ത്രിയായിരുന്ന നീലലോഹിതദാസുമായി നളിനി നെറ്റോ കോർത്തത്. നീലൻ ലൈംഗികചുവയോടെ പെരുമാറിയെന്നായിരുന്നു നളിനി നെറ്റോയുടെ പരാതി. സംഗതി സത്യമാണെന്ന് പിന്നീട് രഹസ്യാന്വേഷണത്തിൽ വ്യക്തമായി. വ്യക്തിപരമായി ഉയർന്ന നിലവാരം പുലർത്തുന്നയാളാണ് നളിനിനെറ്റോ. അവർക്കെതിരെ ശത്രുക്കൾ പോലും ആക്ഷേപം ഉന്നയിക്കാൻ തയ്യാറാവില്ല. മികച്ച ഉദ്യോഗസ്ഥയെന്ന നിലയിലും ശ്രദ്ധേയയാണ് അവർ.
ലാവ്ലിൻ കേസിൽ പിണറായിയെ സി ബി ഐ കോടതി വെറുതെ വിട്ടപ്പോൾ അപ്പീൽ പോകുന്നതിൽ നിന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സർക്കാരിനെ വിലക്കി. ഉമ്മൻ ചാണ്ടിയുടെ കാലത്തായിരുന്നു ഇത്. അങ്ങനെയാണ് പിണറായിക്ക് പ്രിയങ്കരിയായി നളിനി നെറ്റോ മാറിയത്. പിന്നീട് പിണറായി മന്ത്രിസഭയിൽ ചീഫ് സെക്രട്ടറിയായി മാറിയ നളിനിയെ വിരമിച്ചയുടൻ അദ്ദേഹം തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. നളിനി നെറ്റോ പിണറായിയുടെ വിശ്വസ്തയാണ്. അടിയന്തിര പ്രാധാന്യമുള്ള പല ഫയലുകളിലും നളിനി നെറ്റോ തീരുമാനം എടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുമായി നളിനി നെറ്റോ പിന്നീട് തെറ്റി.അതോടെ പല ഫയലുകളും നളിനിനെറ്റോക്ക് അയക്കാതെയായി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ മുഖ്യമന്ത്രി എം വി ജയരാജനെ ചട്ടം കെട്ടി. ജയരാജൻ ഇടപ്പെട്ടതോടെ വിഷയം തത്കാലം ഒതുങ്ങി. അപ്പോഴാണ് പി. ജയരാജൻ സ്ഥാനാർത്ഥിയായതും ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായതും. മുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന് തീരുമാനമായി. അതോടെ സ്ഥാനം ഒഴിയാൻ നളിനി നെറ്റോ തീരുമാനിച്ചു.
പി ശശിയോട് നളിനി നെറ്റോക്ക് വൈകാരികമായ എതിർപ്പുണ്ട്. അത് പഴയ കേസുമായി ബന്ധപ്പെട്ടതാണ്. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ശശി. നീലൻ വിഷയം ഉണ്ടായപ്പോൾ ശശിയാണ് നീലനെ സഹായിച്ചതെന്നാണ് കരുതുന്നത്. നളിനി പരാതി നൽകി 20 ദിവസം കഴിഞ്ഞാണ് കേസെടുക്കാൻ ശശി തയ്യാറായത്. മന്ത്രിയായ നീലനെ ശശി പരസ്യമായി സഹായിച്ചു എന്ന ആരോപണം അക്കാലത്ത് നളിനിനെറ്റോയുടെ ക്യാമ്പിൽ ഉയർന്നിരുന്നു. ശശിയുമായി നീരസത്തിലായ നളിനി നെറ്റോ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണുകയും ശശിക്കെതിരെ പരാതി പറയുകയും ചെയ്തു. തുടർന്ന് ശാരദ ടീച്ചറുടെ നിർദ്ദേശ പ്രകാരമാണ് നീലനെതിരെ കേസെടുത്തത് . നീലനെ സഹായിക്കാൻ ശ്രമിച്ച ശശിക്കൊപ്പം എങ്ങനെയാണ് നളിനി നെറ്റോ ജോലി ചെയ്യുക.
https://www.facebook.com/Malayalivartha



























