വേനൽച്ചൂടിനൊപ്പം പരീക്ഷാ ചൂടും ! ; ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ നാളെ മുതൽ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് നാലര ലക്ഷത്തോളം കുട്ടികളാണ്. കടുത്ത വേനൽ ചൂടിനെ തുടർന്ന് കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ പരീക്ഷാ ഹാളിലൊരുക്കും.
2,941 കേന്ദ്രങ്ങളിലായി 4,37,267 വിദ്യാർഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. റെഗുലർ വിഭാഗത്തിൽ 4,35,116 പേരും പ്രൈവറ്റായി 2,151 പേരും പരീക്ഷ എഴുതും.
ഗൾഫ് മേഖലകളിലും, ലക്ഷദ്വീപിലും 9 പരീക്ഷാ കേന്ദ്രങ്ങൾ വീതമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും.
ഉച്ചയ്ക്ക് 1.45 മുതൽ രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം.കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കർശന നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. മാർച്ച് 28നാണ് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നത്. ഏപ്രിൽ അഞ്ചിന് നാല് സോണുകളിലായി 54 കേന്ദ്രങ്ങളിൽ മൂല്യനിർണയം ആരംഭിക്കും. ലോക്സഭാ വോട്ടെടുപ്പിന് ശേഷമായിരിക്കും എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം.
https://www.facebook.com/Malayalivartha



























