തെരെഞ്ഞെടുപ്പിൽ ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയത് ? ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം എന്നാല്‍ ശബരിമലയെക്കുറിച്ച് മിണ്ടരുത്; ഇത് ഇരട്ടത്താപ്പാണ്; തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ

ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് .
ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ഏതെങ്കിലും ഒരു വിഷയം ചര്‍ച്ചയായിക്കൂടായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ പറയാന്‍ സാധിക്കും.
ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം എന്നാല്‍ ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.
തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ആവശ്യപ്പെടുന്നത് ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല, പരനിന്ദ പാടില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണുള്ളത് അല്ലാതെ ഒരു വിഷയം ചര്‍ച്ച ചെയ്യരുതെന്നല്ലെന്ന് സുരേന്ദ്രൻ ആഞ്ഞടിച്ചു.
സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത്. കമ്മീഷന്‍ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചു.
സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ വിധിയുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കും.
കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും സാധാരണമാണ്. അവിടെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ശബരിമല ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി .
സിപിഎം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതും കോണ്‍ഗ്രസ് പശുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രശ്നമൊന്നുമില്ല, ശബരിമല മാത്രമാണ് പ്രശ്നമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഭാഗം പിടിച്ചുള്ള നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത് . ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്ന് ഏത് വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പറ്റണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നേരത്തെ , ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും , വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ചർച്ചാവിഷയമായി ഉയർത്തി കൊണ്ടുവരുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു . ഇത് ആർക്കും തടയാനാവില്ല. ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുകയ തന്നെ ചെയ്യും.
ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞുതന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നത്.’ എന്നാണ് കെ.സുരേന്ദ്രൻ വെല്ലുവിളിച്ചത്. അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ലെന്നു പറഞ്ഞാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിച്ചു .കള്ളവോട്ട് തടയാനുള്ള നടപടികൾ സ്വീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്ന് ബിജെപി കോർ കമ്മറ്റി യോഗത്തിന് എത്തിയ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങൾ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം പ്രചരണായുധമാക്കാനാവില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.
2018 സെപ്റ്റംബര്‍ 25നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കി ഇതു കടുത്ത ചട്ടലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു .
ശബരിമല സംബന്ധിച്ച പ്രശ്നങ്ങള്‍ക്കും ഇത് ബാധകമാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ പറഞ്ഞത്. സ്ഥാനാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളുടെ വിവരങ്ങളും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്തുവന്നത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്നും കമ്മീഷന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടകളിലേക്ക് യു.ഡി.എഫ് നീങ്ങുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
കമ്മീഷന്‍ നടപ്പാക്കുന്നത് ആരുടെ നിര്‍ദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാത്ത തെരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























