കെവിൻ വധക്കേസ് ; പ്രാഥമിക വാദത്തിൽ വിധി ഇന്ന്

കെവിൻ കൊലക്കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്‍റെ ഉത്തരവ് ഇന്ന്. ചുമത്തേണ്ട വകുപ്പുകൾ ഏതൊക്കെയെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
കെവിനെ മനപൂർവ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനപൂർവ്വമായി തള്ളിയിട്ടതിന് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാഹചര്യ തെളിവുകൾ മാത്രം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചിരുന്നു.
അതുകൊണ്ട് കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കെവിൻ മുങ്ങി മരിച്ചതാണെ പോസ്റ്റുമോർട്ടം റിപ്പോർട്ടും, മൃതദേഹം കണ്ടെത്തിയ പുഴയുടെ സമീപം വെച്ച് കെവിൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായുള്ള ബന്ധു അനീഷിന്റെ മൊഴിയും പ്രതിഭാഗം അഭിഭാഷകൻ നിരത്തി. ഈ വാദത്തെ പൂർണ്ണമായും തളളിയ പ്രോസിക്യൂഷൻ കെവിനെ കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി.
നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.
പിന്നീട് മെയ് 27-ന് നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.
https://www.facebook.com/Malayalivartha



























