കാണാതെ പോകരുത് ഈ നന്മ... കേരളം സമാനതകളില്ലാത്ത പ്രളയത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ എല്ലാവരുടേയും കണ്ണ് തുറപ്പിച്ച് കവളപ്പാറ; ഒരു ഗ്രാമം തന്നെ ഒലിച്ച് പോയപ്പോള്‍ പള്ളിക്കമ്മറ്റിക്കാരും ബിജെപി പ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ട്; രാജ്യത്തിന് മാതൃകയായി കവളപ്പാറ

കേരളം വല്ലാത്തൊരവസ്ഥയിലാണ്. പ്രളയം ഒരുകൂട്ടം മനുഷ്യരെ വല്ലാതെ വലച്ചു. അതേസമയം തന്നെ പ്രകൃതി പല കാര്യങ്ങളും മനുഷ്യരെ പഠിപ്പിക്കുകയും ചെയ്തു. പല കാര്യങ്ങള്‍ക്കും ജാതീയമായി പോരടിക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കുന്ന അവസ്ഥയും കാണാനായി. അതിലേറ്റവും വലിയ ഉദാഹരണമായിരുന്നു കവളപ്പാറയില്‍ കണ്ടത്. പള്ളിക്കമ്മറ്റിക്കാരും ബിജെപിക്കാരും ആര്‍എസ്എസ് കാരും ഒന്നിക്കുന്ന അപൂര്‍വ കാഴ്ച കവളപ്പാറയില്‍ കാണാം. അതും മുസ്ലീം പള്ളിയില്‍.
കവളപ്പാറ ഉരുള്‍പ്പെട്ടലില്‍ മരിച്ചവര്‍ക്കായി ഈ വെള്ളിയാഴ്ച അവര്‍ ജുമുഅ നമസ്‌കാരം തെരുവിലേക്കുമാറ്റി. അങ്ങനെ, ബസ്സ്റ്റാന്‍ഡില്‍ മുസല്ല വിരിച്ച് പോത്തുകല്ല് ഗ്രാമം ഒരിക്കല്‍കൂടി മാതൃക തീര്‍ത്തു. പള്ളി പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുനല്‍കിയ മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റിയാണ് ജുമുഅ പുറത്തേക്കുമാറ്റിയത്. ബസ്സ്റ്റാന്‍ഡിലെ പന്തലില്‍നടന്ന നമസ്‌കാരത്തിനായി സ്ത്രീകളും അണിനിരന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാല്‍ ഓര്‍മിപ്പിച്ചു. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും ജുമുഅയില്‍ പങ്കെടുത്തു.
പള്ളി വിട്ടുകൊടുത്ത നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്. പോത്തുകല്ല് ഗ്രാമത്തിന് പക്ഷെ, ഇതില്‍ അത്ഭുതമില്ല. അഞ്ചെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മഴക്കാലം. നാട്ടുകാരനായ പ്രഭാകരന്‍ മരിച്ചപ്പോള്‍ ഈ പള്ളിയിലെ മയ്യത്തുകട്ടിലിലാണ് കൊണ്ടുപോയത്. 'പുതുതായി വാങ്ങിയ ആ കട്ടിലില്‍ ആദ്യം കിടന്നത് പ്രഭാകരനാണ്' ചെറുനാലകത്ത് ബീരാന്‍കുട്ടി ഓര്‍ക്കുന്നു.
പോസ്റ്റുമോര്‍ട്ടത്തിനെത്തുന്ന മൃതദേഹങ്ങള്‍ കുളിപ്പിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകരും മസ്ജിദിലുണ്ട്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ. ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചവരെ 31 മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പാലുണ്ട ഹൈന്ദവ ശ്മശാനത്തിലാണ് സംസ്‌കാരം. ഫാറന്‍സിക് സര്‍ജന്‍മാരായ എസ്. കൃഷ്ണകുമാര്‍, ജി.ആര്‍. ജിതിന്‍, എം.പി. മര്‍ജാന്‍, ടി. അജേഷ് എന്നിവരാണ് വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്.
അതേസമയം കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
നിലമ്പൂര്‍ കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്യത്തില്‍ തിരച്ചില്‍ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. മണ്ണിനടിയില്‍ മൃതദേഹമുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുന്ന ആധുനിക സംവിധാനമായ ഗ്രൗണ്ട് പെനി ട്രേറ്റിംഗ് റഡാര്‍ ഇന്ന് സ്ഥലത്തെത്തിച്ചേക്കും.
https://www.facebook.com/Malayalivartha

























