കഷ്‌ടം! സാധരണ ജനം പെരുവഴിയിലായാൽ ആർക്കു ചേതം; സോഷ്യൽ മീഡിയ തിളക്കുന്നു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ട്രാഫിക്കിൽ കുരുങ്ങിയതിന് 3 പോലീസുകാർക്ക് സസ്‌പെൻഷൻ

നാട്ടിലിറങ്ങി നടക്കാൻ എന്ത് സുരക്ഷ. മന്ത്രിയും എസ് പി ഹരിശങ്കറും വഴിയിൽ ട്രാഫിക്കിൽ പെട്ടതിന് പോലീസുകാർക്ക് സസ്‌പെൻഷൻ. പാവം പൊതു ജനം പെരുവഴിയിലായാൽ ആരു തിരിഞ്ഞു നോക്കാൻ. അതും ജനത്തെ വകഞ്ഞു മാറ്റാത്തതിനാണ് ഈ സസ്‌പെൻഷൻ. വെള്ളം കയറി ബുദ്ധിമുട്ടിലായ ശൂരനാട്ടെ ജനങ്ങളുടെ അടുത്തായി പോയി പാവം പോലീസുകാർ. അതൊന്നുമല്ല പ്രധാനം മന്ത്രിക്കു വഴിയൊരുക്കണം.
മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാരെ സസ്പെൻഡു ചെയ്‌തതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുകയാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എസ്പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽ പെട്ടതിനാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കൊല്ലം മയ്യത്തുംകരയിലാണ് സംഭവം.പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ചക്കുവള്ളിക്ക് സമീപം വിവാഹ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് റോഡരികിൽ നീർത്തിയിട്ടതിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. മന്ത്രിയുടെ യാത്രാ വിവരങ്ങൾ നേരത്തെതന്നെ കൊട്ടാരക്കര റൂറൽ എസ്.പിയുടെ ഓഫീസിൽ അറിയിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ മന്ത്രിയുടെ ഗൺമാൻ വീണ്ടും റൂറൽ എസ്.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈസമയം റൂറൽ എസ്.പി ശൂരനാട്ട് വെള്ളം കയറിയ പ്രദേശത്തായിരുന്നു. ശൂരനാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ളർ റൂറൽ എസ്.പിക്കൊപ്പം ആയിരുന്നു.
ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
https://www.facebook.com/Malayalivartha

























