തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടി; സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി; ട്രിപ്പിൾ ലോക്ക് ഡൗൺ അതിവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രം
സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ഇത് കണക്കിലെടുത്ത് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ അതിവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം ഗുരുതരമാണ്. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്.
112 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു. അതിനപ്പുറം, സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം പുറത്ത് നിന്ന് വന്നവരേക്കാൾ കൂടി. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.
ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.
തീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതി ഇപ്പോഴും അതിരൂക്ഷമായി തന്നെ തുടരുകയാണ്. തിരുവനന്തപുരത്ത് അഞ്ച് ക്ളസ്‌റ്ററുകളാണുളളതെന്നും ഒരു പ്രത്യേക പ്രദേശത്ത് അൻപതിലധികം രോഗികൾ ഉണ്ടാകുമ്പോഴാണ് ക്ളസ്‌റ്ററുകളാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മാണിക്യ വിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നീ മൂന്നിടങ്ങളിലെ രോഗികളുടെ വിവരങ്ങളാണ് പൂന്തുറ എന്ന പേരിൽ നൽകുന്നത്. പൂന്തുറയിലെ പ്രശ്നം പൂന്തുറ എന്നല്ലേ പറയാനാകൂ. ഇത് ആരെയും വിഷമിപ്പിക്കാനല്ല, ജാഗ്രത ഉയർത്താനാണ്. പൂന്തുറക്കാരോട് ഒരു വിപ്രതിപത്തിയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാരിന്‍റെ അജണ്ടയല്ല. ഇത് പോലൊരു ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരും. ഇപ്പോൾ രോഗം വ്യാപിച്ച നിലയിൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. നേരത്തേ കാസർകോട് ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നല്ലോ. അന്ന് വലിയ പരാതിയുണ്ടായിരുന്നു. പക്ഷേ പിന്നീട് അവർ തന്നെ നിയന്ത്രണങ്ങൾ തങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞു. ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടികളുണ്ടാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha