ശ്രദ്ധിച്ചാല്‍ നല്ലത്... കെ മുരളീധരനെ വെട്ടി എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി തുടരട്ടേയെന്ന് തീരുമാനം വന്നതോടെ മുരളീധരന്‍ അനുകൂലീകള്‍ രംഗത്ത്; മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ ആക്കാന്‍ നിര്‍ണായക നീക്കം; രാഹുലിന്റെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്ന്‍

നേമം പിടിച്ചെടുക്കാന്‍ ധൈര്യ പൂര്‍വം ഇറങ്ങി വന്ന കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.
കെ.മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകള്‍. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകള്‍ക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകള്‍ പ്രവഹിച്ചത്.
നിലവില്‍, യുഡിഎഫ് കണ്‍വീനറായ എം.എം.ഹസന്‍ തല്‍സ്ഥാനത്തു തുടരുമെന്ന സൂചനകള്‍ക്കിടെയാണ് മുരളീധരനായി 'കമന്റ് ക്യാംപെയ്ന്‍'. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എം.എം.ഹസന്‍ യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റത്.
അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയെന്ന് സൂചന. എം എം ഹസന്‍ തുടരട്ടെയെന്നാണ് തീരുമാനം. മുസ്ലിം പ്രാതിനിധ്യത്തിന്റെ പേരുപറഞ്ഞാണ് സംസ്ഥാന നേതാക്കള്‍ മുരളീധരനെതിരെ കൈകോര്‍ത്തത്.
പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലടക്കം നീരസമുള്ള ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനെതിരായ നീക്കത്തില്‍ വി ഡി സതീശനോടും കെ സുധാകരനോടും ഒപ്പം ചേരുകയായിരുന്നു. കെ മുരളീധരന്റെ പേരിന് കണ്‍വീനര്‍സ്ഥാനത്തേക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്താതിരിക്കാനുള്ള ചരടുവലി പിന്നീട് അരങ്ങേറി.
ഗ്രൂപ്പ് സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് സൂചന നല്‍കിയാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും ഹൈക്കാമാന്‍ഡ് നിശ്ചയിച്ചത്. കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയ ആളെന്ന ചര്‍ച്ച സജീവമായി. മുരളീധരന്റെ പേരിനൊപ്പം കെ വി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ക്കായും സമ്മര്‍ദം മുറുകി. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നെങ്കിലും യുഡിഎഫ് ഘടകകക്ഷികളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തിയില്ല.
തെക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടര്‍മാരെ ചേര്‍ത്തുനിറുത്താന്‍ ഹസന്‍ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയര്‍ത്തി. ഇതോടെയാണ് മുരളീധരന്റെ സാധ്യത മങ്ങിയത്. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചയ്ക്കായി മുതിര്‍ന്ന നേതാക്കള്‍ ജൂലൈ രണ്ടിന് ഇന്ദിരാഭവനില്‍ വീണ്ടും യോഗം ചേരും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ യോഗമാണ് വീണ്ടും വിളിച്ചത്.
ഈ യോഗത്തിന് കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരെ വിളിക്കാനിടയില്ല. അഴിച്ചുപണിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുനഃസംഘടനയുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച യോഗത്തിലുണ്ടാകും. ഡിസിസി അധ്യക്ഷപദവി മോഹിച്ച് നിരവധി പേര്‍ രംഗത്തുണ്ട്. മെറിറ്റ് നോക്കി നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.
കെ. മുരളീധരന്‍ യുഎഡിഎഫ് കണ്‍വീനറാകുന്നത് തടയാന്‍ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ട്.
തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കണ്‍വീനറാക്കാനാണ് നീക്കം. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്. ഇതിന് പിന്നാലെയാണ് കമന്റ് യുദ്ധം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha






















