കൊവിഡ് ഭേദമായ ശേഷം മൂന്നുമാസത്തിനിടെ മരിച്ചാലും കൊവിഡ് മരണം.. സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം പൊളിച്ചെഴുതാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി വിധി വന്നതോടെ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. നിലവില്‍ കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങള്‍ മൂലം മൂന്നുമാസത്തിനിടെ മരിച്ചാല്‍ പോലും കൊവിഡ് മരണമായിയാണ് കണക്കാക്കുന്നത്. ഇതില്‍ മാറ്റം വരുത്തനാണ് തീരുമാനം. സുപ്രീംകോടതി വിധി അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിനെ കുറിച്ച് കേന്ദ്രം നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം വിധി നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.
കൊവിഡ് ഭേദമായ ശേഷം കൊവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം വീട്ടില്‍ വെച്ചോ, ആശുപത്രിയിലോ, ആശുപത്രിക്ക് പുറത്തോ മരണപ്പെട്ടാലും അത് കൊവിഡ് മരണം തന്നയാണെന്ന് സുപ്രീംകോടതി വിധിയുടെ 61, 62 പേജുകളില്‍ പറയുന്നത്. കൊവിഡ് അനുബന്ധ രോഗങ്ങള്‍ മൂലം മൂന്ന് മാസത്തിനുള്ളില്‍ മരിച്ചാലും കൊവിഡ് മരണമായി രേഖപ്പെടുത്തണം. രേഖകളുമായി ബന്ധുക്കള്‍ സമീപിച്ചാല്‍ മരണസര്‍ട്ടിഫിക്കറ്റുകള്‍ കൊവിഡ് മരണം രേഖപ്പെടുത്തി നല്‍കണമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ മാനദണ്ഡം അനുസരിച്ച് കൊവിഡ് പോസിറ്റീവായ ഒരാള്‍ മരിച്ചാല്‍ അത് കൊവിഡ് മരണമായി രേഖപ്പെടുത്തും. നെഗറ്റീവായ ശേഷമാണ് മരണമെങ്കില്‍ അത് കൊവിഡ് മരണമെന്ന് രേഖപ്പെടുത്തണമെന്നില്ല. ലോകാരോഗ്യ സംഘടനയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടായിട്ടുപോലും പല സംസ്ഥാനങ്ങളും അത് പാലിക്കുന്നില്ല. മരണകണക്കുകള്‍ കുറച്ചുകാണിക്കാനുള്ള സര്‍ക്കാരുകളുടെ താല്‍പര്യം കൂടി ഇതിന് പിന്നിലുണ്ട്.
എന്നാല്‍ സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം കൊവിഡ് മരണം ഇതുവരെ 3,99,000ത്തിന് മുകളിലാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായം ധനം നല്‍കാനായി വലിയൊരു തുക നീക്കിവെക്കേണ്ടിവരും എന്നതാണ് കേന്ദ്രത്തിന് മുന്നിലെ വെല്ലുവിളി.
അതേസമയം ബീഹാറില്‍ കൊവിഡ് മരണങ്ങള്‍ക്ക് 4 ലക്ഷം രൂപയും, കര്‍ണാടകം ഒരു ലക്ഷം രൂപയും ഡല്‍ഹി 50,000 സഹായധനം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെങ്കില്‍ എന്തുകൊണ്ട് കേന്ദ്രത്തിന് നല്‍കാനാകുന്നില്ല എന്നുകൂടിയാണ് സുപ്രീംകോടതി ചോദിച്ചത്. വിധി നടപ്പാക്കുമെങ്കില്‍ ചില നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വേണമെന്ന അഭിപ്രായസം സര്‍ക്കാരിനുണ്ട്. അക്കാര്യത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
https://www.facebook.com/Malayalivartha























