തീതിന്ന നാളുകള്‍ തീര്‍ന്നില്ല... കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് റിപ്പോര്‍ട്ടിനെതിരേ ആരോപണ വിധേയായ അമ്മ; തന്നെ നിരപരാധിയാക്കിയെങ്കിലും മകനെ കുറ്റക്കാരനാക്കിയത് സഹിക്കാന്‍ പറ്റുന്നില്ല; കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല

ഒരമ്മയ്‌ക്കെതിരെ ഇത്രയും നികിഷ്ടമായ പരാതി നല്‍കി തീ തിന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ വീണ്ടും ട്വിസ്റ്റ്. വിവാദമായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് റിപ്പോര്‍ട്ടിനെതിരേ ആരോപണ വിധേയായ അമ്മ.
കേസില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതില്‍ തൃപ്തിയുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ മകനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് അമ്മ മാധ്യമങ്ങളോട് മറഞ്ഞു. കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസിനെതിരേ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
നിലവില്‍ മകന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഭര്‍ത്താവ് മകനെകൊണ്ട് നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഭര്‍ത്താവിനും അവരുടെയൊപ്പം താമസിക്കുന്ന സ്ത്രീക്കും ഈ കേസില്‍ പങ്കുണ്ട്. അതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതിനാല്‍ ഈ കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു. എഫ്.ഐ.ആറില്‍ ആദ്യം ഇന്‍ഫോര്‍മറായി ചേര്‍ത്തിരുന്നത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാല്‍ പിന്നീട് പോലീസ് പറഞ്ഞത് കുട്ടി തന്നെ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയെന്നാണ്. അതിനാല്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. വ്യാജമാണ്. ഈ കേസിന്റെ പേരില്‍ കടയ്ക്കാവൂര്‍ പോലീസ് മാനസികമായി ഒരുപാട് പീഡിപ്പിച്ചു. മോശമായി പെരുമാറി. ചീത്തവിളിച്ചു. മൂന്നാമത്തെ കുട്ടിയെ ഭര്‍ത്താവിന് വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ. പറഞ്ഞതായും യുവതി ആരോപിച്ചു.
തന്റെ കൂടെനില്‍ക്കുന്ന മൂന്നാമത്തെ കുട്ടിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവ് പലകാര്യങ്ങളും ചെയ്തിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. തന്നെ കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ഭര്‍ത്താവ് പലരോടും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വലിയ കേസുണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും പറഞ്ഞിട്ടുണ്ട്. കേസിലെ യഥാര്‍ഥ കുറ്റക്കാരെ പുറത്തുകൊണ്ടുവരണം.
പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളുണ്ടായി. പ്രായമേറിയ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ഒരു ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും യുവതി പറഞ്ഞു.
ഈ കേസില്‍ ഒരു മാസത്തോളമാണ് അമ്മ ജയിലില്‍ കിടന്നത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഡോ. ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡും രൂപവത്കരിച്ചു.
എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം രണ്ടാഴ്ചയോളം കുട്ടിയെ ആശുപത്രിയില്‍ പാര്‍പ്പിച്ച് പരിശോധിച്ചു. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നത് കൗണ്‍സലിങ്ങിലൂടെയാണ് വ്യക്തമായത്. ഇതു പിടികൂടിയതിനെ തുടര്‍ന്ന് രക്ഷപ്പെടാനായിരുന്നു അമ്മയ്‌ക്കെതിരേയുള്ള ആരോപണം. കുട്ടി മൊഴി ആവര്‍ത്തിച്ചെങ്കിലും സമര്‍ഥിക്കാനാവശ്യമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചതുമില്ല.
പതിമൂന്നുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗീക ചൂഷണം നടത്തിയെന്ന പരാതിയില്‍ അമ്മയെ ഡിസംബര്‍ 28നാണ് അറസ്റ്റ് ചെയ്തത്. വ്യക്തി വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെ ഉപയോഗിച്ച് കള്ളമൊഴി നല്‍കുകയായിരുന്നുവന്നാണ് സ്ത്രീയുടെ വാദം.
" f
https://www.facebook.com/Malayalivartha






















