മുന്‍ മന്ത്രി ജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുക്കുന്നത്? നടപടിയുടെ കാര്യത്തില്‍ കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അറിയാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ....

മുന്‍ മന്ത്രി ജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുക്കുന്നത്? നടപടിയുടെ കാര്യത്തില്‍ കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.
അമ്പലപുഴയില്‍ സി പി എം ജയിച്ചെങ്കിലും സുധാകരനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എച്ച് സലാമിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നാണ് സി പി എമ്മിന്റെ മുറുമുറുപ്പ്. 11125 വോട്ടാണ് സലാമിന് കിട്ടിയതെന്ന് ഓര്‍മ്മ വേണം. 2016 ല്‍ സുധാകരന് കിട്ടിയ ഭൂരിപക്ഷം 23000 വോട്ടാണ്. അത് സുധാകരന്‍ ആണ്. ഇത് സലാമും.
സലാം അമ്പലപ്പുഴക്ക് യോജിച്ച സ്ഥാനാര്‍ത്ഥിയല്ലെന്ന് അദ്ദേഹത്തെ മത്സരിപ്പിച്ചപ്പോള്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്തിറങ്ങി. സുധാകരനും ഒട്ടും കുറച്ചില്ല.എന്നാല്‍ സീറ്റ് കിട്ടാത്തതിന്റെ സ്വാഭാവിക വിഷമം സുധാകരനുണ്ടായിരുന്നു. എന്നിട്ടും സുധാകരന് എതിരെയാണ് സിപിഎം ഇപ്പോഴും സംസാരിക്കുന്നത്.
എന്തുകൊണ്ടാണ് സുധാകരനെതിരെ സി പി എം സംസാരിക്കുന്നത് ? സുധാകരന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് ഒരു പരാതിയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക് അദ്ദേഹം അനഭിമതനാണ്.
ഇവിടെയാണ് ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രസക്തമാവുന്നത്. പൊതുമരാമത്ത് വകുപ്പിലാണ് താരതമ്യേന അഴിമതി കുറഞ്ഞിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ മന്ത്രിയറിയാതെ അഴിമതി നടന്നിരുന്നു. അത് കിഫ്ബി വഴിയാണ് നടത്തിയത്. അതില്‍ സുധാകരന്‍ അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് സുധാകരന്‍ തോമസ് ഐസക്കുമായി കൊമ്പുകോര്‍ത്തത്. ഊരാളുങ്കല്‍ എന്ന പാര്‍ട്ടി കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കുന്നതിനെ സുധാകരന്‍ എന്നും എതിര്‍ത്തിരുന്നു. ഇത് സി പി എമ്മിനെ നിരന്തരം അസ്വസ്ഥരാക്കി. സുധാകരന്റെ അനുഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ഇക്കുറി പൊതുമരാമത്ത് വകുപ്പ് സി പി എം വിശ്വസ്തനെ ഏല്‍പ്പിച്ചത്. സുധാകരന് സീറ്റ് നല്‍കിയതുമില്ല.
ഇത്തരത്തില്‍ തീര്‍ത്തും ദുഃഖിതനായ തന്നെ ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരന്‍ പറഞ്ഞത് ഇതുകൊണ്ടാണ്. ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശം ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ മുന്‍മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ പ്രവര്‍ത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്നും വിമര്‍ശനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു.
സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അറിയാതെ സുധാകരനെതിരെ ജില്ലാ കമ്മിറ്റി രംഗത്തെത്തില്ല. ഒരാളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ സംയുക്തമായി കൊല്ലുന്ന പാര്‍ട്ടിയാണ് സി പി എം.11000 വോട്ടിന് ഒരു സ്ഥാനാര്‍ത്ഥി ജയിച്ചിട്ടും മുറുമുറുപ്പ് മാറിയില്ലെങ്കില്‍ അത് മറ്റെന്തോ അസുഖമാണെന്ന് തന്നെ പറയേണ്ടി വരും.
വിറപ്പിച്ചും വിരട്ടിയും അഴിമതിക്ക് ഒപ്പം നിര്‍ക്കാന്‍ കഴിയുന്ന ഒരാളല്ല സുധാകരന്‍. അദ്ദേഹത്തിന് ആരെയും ഭയമില്ല. ഇമേജിന്റെ തടവറയില്‍ നില്‍ക്കുന്ന സുധാകരനെ അഴിമതിക്കാരനാക്കാന്‍ സി പി എം മാക്‌സിമം ശ്രമിച്ചതാണ്. അത് നടക്കാതെ വന്നതിന്റെ വൈരാഗ്യമാണ് പാര്‍ട്ടി തീര്‍ത്തുകൊണ്ടിരിക്കുന്നത്. അത് സുധാകരനെതിരായ നടപടിയില്‍ കലാശിക്കുമോ എന്ന് കണ്ടറിയണം.
"
https://www.facebook.com/Malayalivartha






















