മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു (20) കൊല്ലപ്പെട്ടിട്ട് വെള്ളിയാഴ്ച മൂന്നു വര്‍ഷം തികയുമ്പോള്‍ കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് കേസിലെ പ്രധാന തൊണ്ടി മുതലായ കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല... കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമോ എന്ന സംശയം നിയമവൃത്തങ്ങള്‍ക്കിടയില്‍.....

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു (20) കൊല്ലപ്പെട്ടിട്ട് വെള്ളിയാഴ്ച മൂന്നു വര്‍ഷം തികയുമ്പോള്‍ കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് കേസിലെ പ്രധാന തൊണ്ടി മുതലായ കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രധാന തെളിവായ കത്തി കണ്ടെത്താന്‍ കഴിയാതെയായതോടെ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമോ എന്ന സംശയം നിയമവ്യത്തങ്ങള്‍ക്കുണ്ട്. എന്നാല്‍ കേസ് ദുര്‍ബലപ്പെട്ടില്ലെന്ന് തന്നെയാണ് പോലീസ് പറയുന്നത്. അത് പോലീസിന്റെ സ്ഥിരം വാചകം മാത്രമാണ്.
കേസില്‍ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനായെങ്കിലും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനാകാത്തത് പ്രധാന വീഴ്ച തന്നെയാണ്. പ്രധാന തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുരൂഹതയില്ലെന്ന് പറയാതിരിക്കാനാവില്ല.
കാരണം കേസിലെ പ്രധാന പ്രതിയെ പിടിക്കാന്‍ പോലീസ് വര്‍ഷങ്ങളെടുത്തു. ഇതിനെ സി പി എം - ക്യാമ്പസ് ഫ്രണ്ട് ഗൂഢാലോചനയാണെന്ന് പാര്‍ട്ടിക്കാര്‍ പോലും ആരോപിച്ചിരുന്നു. അഭിമന്യുവിനെ വകവരുത്തിയവര്‍ സി പി എമ്മിന്റെ ചങ്ങാതിമാരാണെന്ന ആരോപണം ഉന്നയിച്ചത് സി പി എം കാര്‍ തന്നെയാണ്. ഇതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തിലാണ് പ്രതികളെ പിടി കൂടിയത്.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കാമ്പസില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായത്. 2016 ലാണ് കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഒരു എസ്. എഫ്. ഐ. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഞ്ഞെട്ടിച്ചത്.
ആദ്യം എറണാകുളം സെന്‍ട്രല്‍ സി.ഐ. അന്വേഷിച്ച കേസ് പിന്നീട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. കേസ് അന്വേഷിച്ചവരെല്ലാം പ്രഗല്ഭരായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാനായില്ലായിരുന്നു. പിന്നീട് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ 12-ാം പ്രതി മുഹമ്മദ് ഷഹിം 2019 നവംബറില്‍ കീഴടങ്ങി. ഇത് കീഴടലങ്ങലായിരുന്നു. പിടി കൂടലായിരുന്നില്ല. ഇതെല്ലാമാണ് പാര്‍ട്ടിക്കാരില്‍ തന്നെ സംശയത്തിന് ഇടയാക്കിയത്.
അഭിമന്യുവിനെ കുത്തിയ പത്താം പ്രതി സഹല്‍ ഹംസ ഒളിവിലായിരുന്നു. ഒടുവില്‍ കോവിഡ് രൂക്ഷമായതോടെ കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹല്‍ 2020 ജൂണ്‍ 18-ന് കോടതിയില്‍ കീഴടങ്ങി.
അഭിമന്യുവിനെ കുത്തിയ കത്തിക്കായി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെണ്ടുരുത്തി പാലത്തില്‍നിന്ന് ആയുധം കായലിലെറിഞ്ഞെന്നായിരുന്നു സാക്ഷിമൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സഹലിന്റെ വസ്ത്രവും കായലില്‍ എറിഞ്ഞു എന്നായിരുന്നു മൊഴി. തുടര്‍ന്ന് പാലത്തിനു താഴെ കായലില്‍ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല.
ആയുധം കണ്ടെത്താന്‍ നടത്തിയ തെളിവെടുപ്പ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരൂഹമാണ്. പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതെല്ലാം പറയാന്‍ പാര്‍ട്ടികാര്‍ക്ക് പോലും മടിയാണ്.
1,500 പേജ് കുറ്റപത്രം നേരത്തെ തന്നെ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രാരംഭ വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ചു. വേണമെങ്കില്‍ സര്‍ക്കാരിന് കേസിന്റെ വിചാരണ വേഗത്തിലാക്കാമായിരുന്നു.എന്നാല്‍ അതു ചെയ്യാനും പാര്‍ട്ടി തയ്യാറായില്ല. ഏതായാലും എല്ലാ എസ് എഫ് ഐകാര്‍ക്കും ഇതൊരു പാഠമായി മാറട്ടെ എന്നാണ് പഴയ കമ്യൂണിസ്റ്റുകാര്‍ക്ക് പറയാനുള്ളത്.
https://www.facebook.com/Malayalivartha






















