ഒരു കടിയില്‍ 20 ആളുകളെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷമുള്ള രാജവെമ്പാലയെ സാധുജീവി എന്ന് കരുതിയത് ഈ പ്രത്യേകതകളാൽ: ഇത് കേരളത്തിലെ ആദ്യ സംഭവം

കേരളത്തിൽ രാജവെമ്പാല കൊത്തി ഒരാൾ മരിക്കുന്നത് ആദ്യ സംഭവമാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മൃഗപരിപാലകന്‍ എ.ഹര്‍ഷാദ് (45) മരണപെട്ടത്. വിഷത്തിന്റെ വീര്യത്തില്‍ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതല്‍ ആളവ് വിഷം ശരീരത്തിലെത്തിക്കാന്‍ രാജവെമ്പാലയ്ക്ക് കഴിയും.
മൃഗശാല ജീവനക്കാരന്‍ ഹര്‍ഷാദിന്റെ മരണത്തിന് കാരണം ഇതാണ്. കടിയേറ്റാല്‍ 15 മിനിട്ടിനുള്ളില്‍ മരണം ഉറപ്പിക്കാം. ഒരു കടിയില്‍ 20 ആളുകളെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുന്ന രാജവെമ്ബാലയ്ക്ക് ശരാശരി 10-18 അടി നീളമുണ്ടാകും. ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം.
രാജവെമ്പാലയുടെ പ്രധാന ഭക്ഷണവും പാമ്പുകളാണ്. ഇന്ത്യയില്‍ രാജവെമ്പാല വിഷത്തിനെതിരെയുള്ള മറുമരുന്ന് എ.എസ്.വി (ആന്റി സ്‌നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്ലന്‍ഡില്‍ ലഭ്യമാണ്. രാജവെമ്ബാല കടിച്ച് കേരളത്തില്‍ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളിലും ഇല്ല.
ഒരു സാധുജീവിയെ പോലെയാണ് രാജവെമ്പാലയെന്നും മനുഷ്യസാന്നിദ്ധ്യം കണ്ടാല്‍ അത് സ്ഥലം വിടുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പ് കടിയേറ്റ് കൂടുതല്‍ മരണങ്ങളുണ്ടാകുന്നത് മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേറ്റാണ്. ഇവയില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എ.എസ്.വിയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
ഇന്നലെ തിരുവനന്തപുരം മൃഗശാലയിൽ കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹര്‍ഷാദിനെ കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിനു പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാ ലകളാണുള്ളത്. ഇതില്‍ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളില്‍ ഇട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha






















