ഡെസന്‍ കണക്കിന് ചിത്രങ്ങള്‍ പരാതിക്കാരുടെ മുന്നില്‍; ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ അക്രമി സംഘം വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലേയ്ക്ക് അന്വേഷണം എത്തിയത് ഇങ്ങനെ...

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ അക്രമി സംഘം വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലേയ്ക്ക് അന്വേഷണം എത്തിയത് പരിസരവാസികളായ ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. കഴിഞ്ഞ ഞായറാഴ്ച പേട്ട അമ്പലത്ത് മുക്കിൽ രാത്രി 8.30നായിരുന്നു സംഭവം. ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവർക്കായിരുന്നു പരുക്കേറ്റത്.
അക്രമിസംഘം ബൈക്കിലാണ് എത്തിയിരുന്നതെങ്കിലും പ്രതികളെക്കുറിച്ച് പോലീസിന് മുന്നിൽ ഒരു തെളിവും ഉണ്ടായിരുന്നില്ല. കുടുംബവുമായി നടക്കാനിറങ്ങിയതിനിടയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ ഇരുചക്രവാഹനത്തിൽ എത്തിയ അക്രമിസംഘം കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതോടെയായിരുന്നു ആക്രമണം ഉണ്ടായത്.
കത്തി കൊണ്ടുള്ള ആക്രമണത്തിൽ വിരലിനും കൈക്കുമാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന പരാതിക്കാരുടെ മൊഴിയായിരുന്നു പ്രതികളിലേയ്ക്ക് ആകെ എത്താനുള്ള വഴി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയ സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പരാതിക്കാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ആരായുകയും അന്വേഷണത്തിന്റെ പുരോഗതി അവരെ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
സംഭവം അറിയിച്ച് മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതിൽ തൃപ്തിയുണ്ടെന്ന് ഏജിസ് ഉദ്യോഗസ്ഥർ പോലീസ് കമ്മീഷണറോട് പറഞ്ഞു. ഇതിനോടകം തന്നെ ശംഖുംമുഖം അസി.കമ്മിഷണര്‍ നസീറിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സ്ഥിരം കുറ്റവാളികളുടെ ഡസൻ കണക്കിന് ചിത്രങ്ങൾ പരാതിക്കാർക്ക് മുന്നിൽ നിരത്തിയതോടെയാണ് കൊച്ചു രാകേഷ് എന്ന രാകേഷിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ച ദിവസം വൈകിട്ട് തന്നെ പ്രതികളിലൊരാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായി. തുടർന്ന് രാകേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതില്‍ അത് ഫലം കണ്ടില്ല. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അവരുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയും നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്ത് നിന്ന് രാകേഷിനെ പിടികൂടിയതും ഒപ്പമുണ്ടായിരുന്നത് പ്രവീണാണെന്ന് മനസ്സിലായതും.
ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. വൈഭവ് സക്‌സേനയാണ് അന്വേഷത്തിന് മേല്‍നോട്ടം വഹിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എം.കെ. ബിനുകുമാര്‍, പേട്ട എസ്.എച്ച്.ഒ സുധിലാല്‍, എസ്.ഐമാരായ നിയാസ്, റിനോക്‌സ്, സി.പി.ഒമാരായ ജയദേവന്‍, ബിജു, അനീഷ്, രഞ്ജിത്ത്, അരുണ്‍, ഷമി, രഞ്ജിത്ത്കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha






















