രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകൻ ഊരാക്കുടുക്കിലേക്ക്! കാമുകനെന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയ്യാറാക്കി സൈബർസെൽ; മറനീക്കി അജ്ഞാതനെ ഉടൻ പുറത്ത് കൊണ്ടുവരുവാനുള്ള ചോദ്യം ചെയ്യൽ നാളെ മുതൽ ആരംഭിക്കും: ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്

കല്ലുവാതുക്കലിൽ കരിയിലകൂനയ്ക്കുള്ളില്‍ പെറ്റമ്മ തന്നെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊലപ്പെടുത്തിയെന്ന സംഭവത്തിൽ ഇതുവരെയും പൂർണമായ ഉത്തരം കിട്ടിയിട്ടില്ല. കുഞ്ഞിനെ പ്രസവിച്ചത് താൻ ആണെന്നും കാമുകനോടൊപ്പം ജീവിക്കുവാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് രേഷ്മ സമ്മതിച്ചെങ്കിലും, ഇതുവരെയും നേരിൽ കണ്ടിട്ടില്ലാത്ത കാമുകനെ കുറിച്ചുള്ള ദുരൂഹത ഏറുകയാണ്.
സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കിയത് കേസിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ രേഷ്മയെ പ്രേരിപ്പിച്ചത് ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനാണെന്ന് രേഷ്മ വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പ്രതി രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. രേഷ്മയുടെ കാമുകന്‍ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക ഇതിനോടകം തയ്യാറാക്കി. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
പൊലീസ് കണ്ടെത്തിയ നാല് പേരില്‍ ഒരാളാകാം രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവരെ അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിരിക്കുകയാണ്. അനന്ദു എന്ന ഐ ഡിയില്‍നിന്നാണ് അജ്ഞാത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധി പ്രതിക്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി രേഷ്മയ്ക്ക് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഒരക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രേഷ്മ കാമുകനുമായി സംസാരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ ആരുമായാണെന്നാണ് അന്വേഷിക്കുന്നത്.
സൈബര്‍ സെല്ലിന്റെ അടക്കം പിന്തുണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്.
അതേസമയം, ഇന്നലെ പുറത്ത് വന്ന വാർത്ത കേസിൽ അറസ്റ്റിലായ രേഷ്മ സദാസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത് പൊലീസിനു മൊഴിനൽകിയെന്ന റിപ്പോർട്ടുകളാണ്..
അമിതമായ ഫോൺ ഉപയോഗത്തെ ചോദ്യംചെയ്ത ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു. 10 മാസം മുമ്പ് വരെ ഇരു കുടുംബവും മേവനക്കോണത്തെ കുടുംബവീട്ടിലായിരുന്നു താമസമെന്നും ഇയാൾ മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ചതിനെത്തുടർന്ന് ഇത്തിക്കര ആറ്റിൽ ജീവനൊടുക്കിയ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ(23)യുടെ ഭർത്താവാണ് രഞ്ജിത്. ചാത്തന്നൂർ എസിപി ഓഫിസിലാണ് രഞ്ജിത്തിന്റെ മൊഴി എടുത്തത്.
രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും വിളിച്ചു വരുത്തിയെങ്കിലും മൊഴി എടുത്തില്ല. രേഷ്മ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു മൊഴി നൽകി. വീട്ടിലെ ജോലികൾ പോലും ചെയ്യാതെ സദാസമയവും ഫോൺ ഉപയോഗിക്കുക പതിവായിരുന്നു.
ഇതിനിടെ ഗ്രീഷ്മയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈബർ സെല്ലിന്റെയും സഹായം തേടും. എസിപി വൈ.നിസാമുദ്ദീൻ, പാരിപ്പള്ളി ഇൻസ്പെക്ടർ ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് മൊഴി എടുത്തത്.
രേഷ്മയുടെ അറസ്റ്റിനെത്തുടർന്നു മൊഴി എടുക്കാൻ വിളിപ്പിച്ചതിനെത്തുടർന്ന് ആര്യ, ഗ്രീഷ്മ എന്നിവരെ കാണാതാവുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















