മദ്രാസ് ഐഐടി ക്യാമ്പസിൽ മലയാളി ഗസ്റ്റ് ലക്ചറെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി: പതിനൊന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ, ആത്മഹത്യ ചെയ്തത് മാനസിക സമ്മർദത്തെ തുടർന്ന്.... തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തിൽ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് ലക്ചററുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കാമ്പസിനുള്ളിൽ നിന്ന് കണ്ടെത്തി. ഹോക്കി മൈതാനത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌പോര്‍ട്‌സ് ഓഫീസറാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്.
എറണാകുളം സ്വദേശിയും ഐഎസ്ആർഒ ഉദ്യോഗസ്ഥനുമായ ആർ.രഘുവിന്റെ മകൻ ഉണ്ണികൃഷ്ണന്‍ നായർ ആണ് മരിച്ചത്. 2021 ഏപ്രിലില്‍ ബിടെക് പൂര്‍ത്തിയാക്കിയ അദ്ദേഹം പ്രോജക്‌ട് അസോസിയേറ്റായും ഗസ്റ്റ് ലക്ചററായും ഐഐടി മദ്രാസില്‍ ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് കാമ്പസിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
പരിശീലനത്തിനായി ഒത്തുകൂടുമ്പോള്‍ ഹോക്കി മൈതാനത്തിനടുത്ത് ചില വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊട്ടൂര്‍പുരം പോലീസ് മൃതദേഹം റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ചെന്നൈയിലെ വെലച്ചേരി മേഖലയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്നത്.
11 പേജുള്ള ആത്മഹത്യാക്കുറിപ്പ് ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണു കത്തിലുള്ളത്. സെക്ഷന്‍ 174 സിആര്‍പിസി പ്രകാരം കേസ് ഫയല്‍ ചെയ്തു.
https://www.facebook.com/Malayalivartha






















