ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരണം

ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് മരിച്ചത്. ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ ജയപ്രകാശ് കുഴഞ്ഞ് വെള്ളത്തിലേക്കു വീഴുകയായിരുന്നു. സന്നദ്ധ സേന പ്രവര്‍ത്തകര്‍ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സില്‍ മെശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെ പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷിലയും കുന്നമംഗലം സ്വദേശി അൻസാറും ഒഴുക്കിൽപ്പെട്ടത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവര്‍ ചാലിപ്പുഴയില്‍ ഇറങ്ങിയത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ ചൂരമുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും നീന്തി രക്ഷപെട്ടാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഴുക്കില്‍പ്പെട്ട് കാണാതായ പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷിലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























