അമ്മയെ കൊലപ്പെടുത്തി മൃതദേഹം കുളിപ്പിച്ചു, മറവ് ചെയ്യാൻ സ്വന്തമായി കുഴിവെട്ടി; കൊലപാതകം നാട്ടുകാർ അറിയുന്നത് ശവപ്പെട്ടിയുമായി എത്തിയതോടെ; പൂവാർ ഊറ്റുകുഴിയിൽ റിട്ടയേഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയത് മുൻ സൈനികനായ മകൻ

പൂവാർ പാമ്പുകാല ഊറ്റുകുഴിയില്‍ റിട്ടയേഡ് അദ്ധ്യാപികയുടെ കൊലപാതകത്തിന് പിന്നിൽ മുൻ വിമുക്ത ഭടനും മകനുമായ വിപിന്‍ദാസ്. പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ വിപിൻ ദാസിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതനായ വിപിൻദാസും ഓമനയും മാത്രമാണു പൂവാർ ഊറ്റുകുഴി വീട്ടിൽ താമസം. വ്യാഴാഴ്ച ഉച്ചയോടെ വിപിന്‍ദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അയല്‍ക്കാരെ ഇയാള്‍ തടഞ്ഞു.
മദ്യലഹരിയിലായിരുന്ന വിപിന്‍ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാന്‍ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. വിപിന്‍ ദാസിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനെയും ഇയാൾ തടഞ്ഞു. കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ സംസ്കരിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് കടുപ്പിച്ചതോടെ വഴങ്ങുകയായിരുന്നു.
കഴുത്തിൽ ഞെരിച്ച പാടുകളും വയറ്റിൽ മർദ്ദിച്ച പാടുകളും കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നു തന്നെ വിപിൻദാസിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് ആണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ചത്. ചോദ്യം ചെയ്യലിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് വിപിൻ ദാസ് സമ്മതിച്ചതായി പൂവാർ പൊലീസ് അറിയിച്ചു.
വിപിന്‍ ദാസും സുഹൃത്തുക്കളും വീട്ടില്‍വച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ ഓമനയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വിശദീകരിച്ചു. വിപിൻദാസിന്റെ സുഹൃത്തുക്കളുടെ ഒരു സംഘം ഊറ്റുകുഴിയിലെ വസതിയിൽ എത്താറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ട് പോകാൻ സാധ്യത. ഓമനയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് മറ്റൊരു മകനാണ്.
https://www.facebook.com/Malayalivartha






















