വിഡി വെടി പൊട്ടിച്ചു! എന്തിനു കോവിഡ് മരണനിരക്ക് മറച്ചുവച്ചു? പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം....

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ, അതിന്റെ അടുത്ത ഡോസുമായിട്ടാണ് പ്രതിപക്ഷം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് മരണത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് പ്രതിപക്ഷം നിൽക്കുന്നത്.
ഐസിഎംആറിന്റെ മാർഗനിർദേശത്തിന് വിരുദ്ധമായി സർക്കാർ നിയമിച്ച വിദഗ്ധ സമിതി പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ മറച്ചുവച്ചത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം എന്നാണ് അദ്ദേഹം പ്രധാനമായി ഉന്നയിക്കുന്ന വാദം. ലിസ്റ്റിലില്ലാത്തവരുടെ ബന്ധുക്കൾക്ക് പരാതി നൽകാൻ എന്തു സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ സർക്കാർ മറച്ചുവച്ചതെന്തിനാണ്, പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾ ഏതു മാർഗത്തിലൂടെയാണ് പരാതി നൽകുക,
പട്ടിക പ്രസിദ്ധീകരിക്കാതെ എങ്ങനെ പരിശോധിക്കാനാകും, ആർക്കാണ് പരാതി നൽകേണ്ടത്, ബന്ധുക്കൾ എന്തുതെളിവാണ് ഹാജരാക്കേണ്ടത്, സർക്കാർ മരണനിരക്ക് കുറച്ചുകാണിച്ചത് എന്തിനാണ്, കോവിഡ് പ്രതിരോധത്തിൽ ക്രെഡിറ്റ് എടുക്കാനാണോ സർക്കാർ ഇങ്ങനെ ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് വിഡി സതീശൻ ഉന്നയിച്ചത്.
''മന്ത്രി ആദ്യം പറഞ്ഞത് പരാതിയുള്ളവർ പരാതി നൽകണമെന്നാണ്. എങ്ങനെയാണ് പരാതി കൊടുക്കുക? എന്നാൽ, സർക്കാരിന്റെ പട്ടിക പുറത്തുവരാതെ എങ്ങനെയാണ് ബന്ധുക്കൾ പരാതി കൊടുക്കുക? ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പട്ടിക പുറത്തുവിടാമെന്ന് പറഞ്ഞത്. ഈ പരാതി കൊടുക്കാൻ പറയുന്നത് തന്നെ മര്യാദ കേടാണ്.
ഓരോ വീട്ടിലെയും അന്നദാതാക്കളാണ് മിക്കയിടത്തും മരിച്ചുപോയത്. അവരുടെ വരുമാനങ്ങൾകൊണ്ടായിരിക്കും ആ കുടുംബം ജീവിക്കുന്നത്. കോവിഡ് മരണത്തിലൂടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ്. അത്തരം കുടുംബത്തിലുള്ളവർ എവിടെപ്പോയി പരാതി നൽകാനാണ്?
മന്ത്രിക്കോ സെക്രട്ടറിക്കോ വില്ലേജ് ഓഫീസിലോ കലക്ടറേറ്റിലോ എവിടെയാണ് പരാതി നൽകുക? പരാതി കൊടുക്കാൻ ചെന്നാൽ ഉദ്യോഗസ്ഥർ തെളിവ് കൊണ്ടുവരാൻ പറയും. അവരുടെ കൈയിൽ എവിടെയാണ് തെളിവുള്ളത്? തെളിവ് സർക്കാരിന്റെ കൈയിലല്ലേ ഉള്ളത്?''
കോവിഡ് മരണം എന്താണെന്ന് കൃത്യമായി ഐസിഎംആർ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ, ഡോക്ടർമാർ കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരത്തെ വിദഗ്ധ സമിതി വെട്ടിക്കളയുകയാണ്.
ഇതിന് എന്ത് അധികാരമാണ് വിദഗ്ധ സമിതിക്കുള്ളത്? പിന്നീട് ജില്ലാതലത്തിലുള്ള വിദഗ്ധ സമിതിയുണ്ടാക്കി. എന്നാൽ, ആ സമിതിക്കും ഇതിനുള്ള അധികാരമില്ല. ഒരാളുടെ മരണം കോവിഡാണോ എന്നു സ്ഥിരീകരിക്കേണ്ടത് അയാളെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ചികിത്സിച്ച ഡോക്ടറാണ് എന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ വിഡി സതീശൻ പറഞ്ഞത്.
കേരളത്തിൽ കോവിഡ് മൂലമുള്ള നിരവധി മരണങ്ങൾ സർക്കാരിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിപ്പെട്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐസിയു ബെഡിൽ കിടന്നുള്ള മരണംപോലും ഇതിൽ ഉൾപ്പെട്ടട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് ആരോഗ്യ ഡാറ്റ സർക്കാർ കൃത്രിമമായി ഉണ്ടാക്കുകയാണ്.
കോവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയതെന്ന ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
യഥാർത്ഥ കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയും ആരോപിച്ചിരുന്നു. വസ്തുതകൾ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.
മരിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സർക്കാർ സമൂഹത്തോട് മാപ്പുപറയണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























