'തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്, നിരവധി പേരാണ് വിളിക്കുന്നത്...!! ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ് തീരുന്ന അവസ്ഥയാണ്; 'ഫോണ്‍ വിളിച്ചതിന് പിന്നില്‍ ഗൂഢാലോചന, പൊലീസില്‍ പരാതി നല്‍കും'; വിശദീകരണവുമായി മുകേഷ് എം.എല്‍.എ രംഗത്ത്

തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ് കുട്ടി ഫോണ്‍ വിളിച്ചതെന്നും മുകേഷ് എം.എല്‍.എ. ഇതിനെതിരെ സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കുമെന്നും മുകേഷ് പറഞ്ഞു. കുട്ടിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്‍റെ ഓഡിയോ വിവാദമായതോടെയാണ് എം.എല്‍.എ മറുപടിയുമായി രംഗത്തു വന്നത്.
'തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്. നിരവധി പേരാണ് വിളിക്കുന്നത്. ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ് തീരുന്ന അവസ്ഥയാണ്. ഗൂഢാലോചന നടത്തി തന്നെ പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം. ആര് ഫോണ്‍ വിളിച്ചാലും എടുക്കുന്ന പ്രകൃതമാണ് തനിക്ക്. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചു വിളിക്കും.
ഇപ്പോള്‍ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആ കുട്ടി താന്‍ ഒരു സൂം മീറ്റിങ്ങില്‍ പങ്കെടുക്കുമ്പോഴാണ് വിളിക്കുന്നത്. ആദ്യം വിളിച്ചപ്പോള്‍ യോഗത്തിലാണെന്ന് പറഞ്ഞു. ആറ് തവണയാണ് യോഗത്തിനിടെ വീണ്ടും വീണ്ടും വിളിച്ചത്. ഇതുകാരണം മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പിന്നീട് തിരിച്ചു വിളിച്ച് സ്വന്തം നാട്ടിലെ എം.എല്‍.എയെ ബന്ധപ്പെട്ടോ എന്ന് ആരാഞ്ഞു. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചശേഷം തന്നെ ബന്ധപ്പെട്ടോളൂ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.
സുഹൃത്ത് പറഞ്ഞിട്ടാണ് അവന്‍ വിളിച്ചതെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ സുഹൃത്തല്ല, ഈ നാടിന്‍റെ തന്നെ ശത്രുവാണ്. പലരും ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നുണ്ട്. ആറ് പ്രാവശ്യം വിളിച്ചതും ഫോണ്‍ റെക്കോര്‍ഡ് ചെയ്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുപോലെ തന്‍റെ ഓഫിസിന്‍റെ പേരില്‍ ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്കും പലരും വ്യാജമായി വിളിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കി.
കുട്ടികളോട് വളരെ നല്ല രീതിയില്‍ മാത്രമാണ് താന്‍ പെരുമാറാറുള്ളത്. ചൂരല്‍ ഉപയോഗിച്ച് അടിക്കണമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. കുട്ടിയുടെ അച്ഛന്റെയോ മൂത്ത ജ്യേഷ്ഠന്റെയോ പ്രായം തനിക്കുണ്ട്. അതിനാലാണ് അത്തരത്തിലെ പ്രയോഗം ഉപയോഗിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാനാണ് തീരുമാനം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരും.
ഇത്തരത്തില്‍ കുട്ടികള്‍ ആരെയും വിളിക്കരുത്. കുട്ടിക്ക് വിഷമം ഉണ്ടായതുപോലെ തനിക്കും അതിലേറെ ഇപ്പോള്‍ സങ്കടം തോന്നുന്നു. ഇത്തരത്തിലൊരു വീഡിയോ ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്' -മുകേഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എം.എല്‍.എയെ വിളിച്ചത്. കൂട്ടുകാരന്‍ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി.
എന്നാല്‍, ഫോണ്‍ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു എം.എല്‍.എയുടെ സംസാരം. 'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എം.എല്‍.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്' എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവര്‍ഷമായി. തനൊരു വിദ്യാര്‍ഥി ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും അവന്‍ പറഞ്ഞു.
ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോള്‍ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സംഭാഷണം സമൂഹമാധ്യമത്തില്‍ എത്തിയതോടെ രൂക്ഷ വിമര്‍ശനമാണ് മുകേഷ് എം.എല്‍.എക്കെതിരെ ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം മുകേഷിനോട് വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























