ഇടുക്കിയിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍...!! പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും; പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

വണ്ടിപ്പെരിയാര്‍ ചുരകുളം എസ്റ്റേറ്റിലെ ആറ് വയസുള്ള കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലിസ്. അയല്‍വാസിയായ യുവാവ് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയതാണെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ അയല്‍വാസി അര്‍ജുന്‍ (22) അറസ്റ്റിലായി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്.
പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഏറെ നാളായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കുപോവുന്ന സമയം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലിസ് പറയുന്നു.
കൃത്യം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെ മരണപ്പെട്ടുവെന്ന് കരുതി കുട്ടിയെ അര്‍ജുന്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനുശേഷം ഇവിടെനിന്നും കടന്നുകളഞ്ഞു. ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്. പ്രദേശവാസികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha
























