വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ അര്‍ഹതയുള്ള സഹായം ഉറപ്പാക്കുമെന്ന് ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാര്‍; നിഷ്‌കളങ്കനെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു? ആരാണ് ഇതിന് പിന്നിലെന്ന് ഊഹിക്കാമെന്ന് കൊല്ലം എംഎല്‍എ മുകേഷ്

സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ അര്‍ഹതയുള്ള സഹായം ഉറപ്പാക്കുമെന്ന് പ്രതികരിച്ച് ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാര്‍. കഴിഞ്ഞ ദിവസമാണ് പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്ത് സംസാരിച്ചത്. സഹായത്തിന് വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങളെ വിവാദമാക്കി മാറ്റാനുള്ള ശ്രമം നമ്മുടെ സമൂഹത്തിന് അനുയോജ്യമല്ലെന്നും മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കുമെന്നും എംഎല്‍എ പ്രേംകുമാര്‍ പ്രതികരിച്ചത്.
എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ...
കൊല്ലം എംഎല്‍എ മുകേഷിനെ ഒറ്റപ്പാലത്ത് നിന്നും ഒരു വിദ്യാര്‍ത്ഥി ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ഒരു വോയിസ് ക്ലിപ് കേള്‍ക്കുകയുണ്ടായി. സ്വാഭാവികമായും ആദ്യം തോന്നിയത് മുകേഷിന്റെ ശബ്ദത്തില്‍ മറ്റാരോ സൃഷ്ടിച്ചതാണെന്നാണ്. പിന്നീട് മുകേഷ് തന്നെ അത് വിശദീകരിച്ചുകൊണ്ട് വിഡിയോ ഇടുകയും ചെയ്തു. പലരും ഈ പ്രതിസന്ധി സമയത്ത് എന്നെ വിളിക്കാറുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കായി മാതാപിതാക്കളും കുട്ടികളും വിളിക്കാറുണ്ട്. അവയെല്ലാം കൃത്യമായി നല്‍കിക്കൊണ്ട് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു.
ഒറ്റപ്പാലത്ത്, കുട്ടികളുടെ പഠന സൗകര്യമടക്കം എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. ആരാണ് ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍, അവര്‍ക്ക് എന്നെയോ ഒറ്റപ്പാലത്തെ ഏത് ജനപ്രതിനിധിയെയോ വിളിക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളെ വിവാദമാക്കി മാറ്റാനുള്ള ശ്രമം നമ്മുടെ സമൂഹത്തിന് അനുയോജ്യമല്ല. മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കും. നമ്മുടെ നാടിനെ ഒരു തരത്തിലും വിഭജനത്തിന്റെയോ വിവാദത്തിന്റെയോ തലത്തിലേക്ക് വലിച്ചിടരുത്. അദ്ദേഹം പ്രതികരിച്ചു.
ഫോൺവിളി വിവാദത്തിൽ കഴിഞ്ഞ ദിവസം എം എൽ എ മുകേഷ് രംഗത്ത് എത്തിയിരുന്നു. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസല്‍ട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കുന്നുണ്ട്. ചിലര്‍ വിളിക്കുന്നത് ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലര്‍ക്ക് കറന്‍റില്ലാന്ന് പ്രശ്നം. ആരോ പ്ലാന്‍ ചെയ്ത പോലെയാണ് ഈ ഫോണ്‍ വിളികള്‍. ക്ഷുഭിതനായി സംസാരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ വിളികള്‍ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് സംസാരം. ആളുകളുടെ ഫോണ്‍ എടുക്കാതിരിക്കാത്ത ആളല്ല താന്‍. എടുക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ തിരികെ വിളിക്കാനും ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ അടുത്തിടെ വൈറലായ കുട്ടിയുടെ സംഭവം വളരം പ്ലാന്‍ ചെയ്ത് നടന്ന ഒരു ഹരാസ്മെന്‍റ് പരിപാടിയുടെ ഭാഗമാണെന്നും മുകേഷ് പറയുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
https://www.facebook.com/Malayalivartha
























