ഒന്നരവയസുകാരിയുടെ ശരീരത്തിൽ മുറിപ്പാടുകൾ...ഹോട്ടലിൽ കുഞ്ഞിന്റെ പിതൃത്തത്തെ ചൊല്ലി തർക്കം...കുപിതനായ ജോൺ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി....സംഭവം ഇങ്ങനെ

ഹോട്ടലില്‍വെച്ച് മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.
സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ ആണ്‍സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശി പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോഴേ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് മാതൃഭൂമി ഡോട്ട് കോമിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനിയായ സിപ്‌സി മകന്റെ രണ്ടു മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സിപ്‌സി പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.
'ചൊവ്വാഴ്ച രാത്രി വൈകി ഞാനും ഹോട്ടല്‍ മാനേജരും ലാപ്‌ടോപ്പില്‍ കണക്ക് നോക്കുകയായിരുന്നു. ഇവരുടെ ഒരു ദിവസത്തെ പേയ്‌മെന്റ് പെന്‍ഡിങ് ഉണ്ടെന്ന് ഞാന്‍ മാനേജരോട് പറഞ്ഞു. ആ സമയത്താണ് ഇവര്‍ പുറത്തുനിന്ന് കയറിവരുന്നത്. പേയ്‌മെന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും തിരിച്ചുവന്നിട്ട് പണം തരാമെന്നും പറഞ്ഞു.'
'കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിനെയും തോളിലിട്ട് അവര്‍ തിരിച്ചിറങ്ങി വന്നു. അപ്പോഴാണ് കുട്ടിയുടെ ദേഹത്ത് പോറലോ പൊള്ളലോ ഏറ്റതുപോലുള്ള പാടുകള്‍ കണ്ടത്. അതെന്താണെന്ന് ചോദിച്ചപ്പോള്‍ നേരത്തേ ഉള്ളതാണെന്ന് പറഞ്ഞു. കുട്ടിയെ വേഗം ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ് ഞങ്ങള്‍ അവരെ പറഞ്ഞയച്ചു. പിന്നീടാണ് കുട്ടി മരിച്ചെന്നും മറ്റുമുള്ള വിവരങ്ങളറിഞ്ഞത്' -ജീവനക്കാരന്‍ വ്യക്തമാക്കി.
അതേസമയം, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവിക തോന്നിയിരുന്നില്ലെന്ന് ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബമായതിനാല്‍ മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും നിയമപ്രകാരം രണ്ടു പേരുടെയും ഐഡി കാര്‍ഡുകളുടെ കോപ്പി വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നതായും മാനേജര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















