‘'അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ്..." മാതാപിതാക്കളുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ നിശ്ചലനായി കഴിയുകയാണ് അമൽ. ഒരക്ഷരം മിണ്ടുന്നില്ല. കരയുന്നില്ല. ഒരാളുടെയും മുഖത്തേക്ക് നോക്കുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ പറയുന്നതു കേട്ടു. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകൻ... നൊമ്പരമായി കുറിപ്പ്

അമലിനെ തനിച്ചാക്കി മാതാപിതാക്കൾ മരണത്തിലും വേര്പിരിയാതെ പോയി. വേദന താങ്ങാനാകാത്ത കഴിയുകയാണ് അമൽ. അപകടത്തിൽ മരിച്ച കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു, ഭാര്യ വിബി എന്നിവരുടെ സംസ്കാരത്തിൽ പങ്കെടുത്ത അഡ്വ. റോബിൻ ഏബ്രഹാം എഴുതിയ ഹൃദയഭേദകമായ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഒട്ടേറെ മരണ വീടുകളിൽ പോയിട്ടുണ്ട്. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായതു പോലൊരു അനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാകരുതേ എന്നാണു പ്രാർഥന. കോട്ടയം കുറിച്ചി വഞ്ഞിപ്പുഴയിൽ സൈജുവും വിബിയും അടുത്തടുത്ത മേശകളിൽ മുഖം മാത്രം കാണാവുന്ന വിധം അടച്ച പെട്ടികളിൽ ഉറങ്ങുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. അരികിൽ അടുത്ത ബന്ധുക്കളുടെ മധ്യത്തിൽ തല താഴ്ത്തി ഇരിക്കുന്ന മകൻ അമലിന്റെ മുഖം ആരെയും സങ്കടത്തിലാക്കും.
മാതാപിതാക്കളുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ നിശ്ചലനായി കഴിയുകയാണ് അമൽ. ഒരക്ഷരം മിണ്ടുന്നില്ല. കരയുന്നില്ല. ഒരാളുടെയും മുഖത്തേക്ക് നോക്കുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ പറയുന്നതു കേട്ടു. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകൻ. ‘അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ് ; അത് എങ്ങനെ സഹിക്കും’ എന്നൊരാൾ പറയുന്നതു കേട്ടു. അവന് ഇനി ആരെ കെട്ടിപ്പിടിക്കും, തന്റെ സ്കൂളിലെ കഥകൾ അവൻ ഇനി ആരോട് പറയും?
അവനെ ഓമനിക്കാൻ ഇനി അവന്റെ മാതാവും പിതാവും ഇല്ല. സഹോദരങ്ങളായ ഏബലും സിറിലും മുൻപേ തന്നെ മരിച്ചതാണ്. ആ നഷ്ടം മാതാപിതാക്കളെ തളർത്താതിരുന്നത് അമലിന്റെ സാന്നിധ്യവും സ്നേഹവും ആയിരുന്നു.സംസ്കാര ചടങ്ങിനു ശേഷം മടക്കയാത്രയിൽ ഒട്ടേറെ വാഹനങ്ങൾ എതിർ ദിശയിൽനിന്നു വന്ന് എന്നെ കടന്നുപോയി. പ്രത്യേകിച്ചും അപകടമരണം കണ്ടു മടങ്ങിയതിനാൽ, എതിരെ വന്ന ഓരോ വാഹനത്തെയും ശ്രദ്ധിച്ചു.
തെറ്റായ വശത്തുകൂടി വരുന്നവ, വരുന്ന വഴിയെ വട്ടം തിരിക്കുന്നവ, ഇൻഡിക്കേറ്റർ ഇടാതെയും കൈ കാണിക്കാതെയും ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നവ, ഇടത്തോട്ട് ലൈറ്റിട്ട് വലത്തോട്ടു തിരിയുന്നവ, കൈവിട്ടും ഒറ്റക്കയ്യിലും മൊബൈലിൽ സംസാരിച്ചും, ഹെൽമറ്റ് ഇല്ലാതെയും ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ.. ഇവയൊക്കെ എന്നെ ഭയപ്പെടുത്തി. ഉപദേശം കൊണ്ടോ ബോധവൽക്കരണം കൊണ്ടോ മാറ്റാനാകില്ല നമ്മുടെ നാടിനെയും നാട്ടാരെയും. കർശനമായ നിയമനടപടികൾ തന്നെ വേണം. അതിന് അധികാരികൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha























