ഫുട്‌ബോൾ കളിക്കിടെ കാലിനു പരുക്കേറ്റു; സ്കൂളിൽ കൊച്ചുമകനെ കാണാൻ ആരുമറിയാതെ എത്തി എം എൽ എ യും മുൻ മന്ത്രിയുമായ എംഎം മണി, നിമിഷങ്ങൾക്കകം സ്കൂളിൽ വാർത്ത പരന്നതോടെ ഓടിയെത്തി പ്രിൻസിപ്പൽ, സ്വകാര്യ സന്ദർശനമാണെന്നും പ്രിൻസിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നും മണിയാശാൻ
നല്ലൊരു നേതാവ് മാത്രമല്ല, നല്ലൊരു മുത്തച്ഛൻ എന്നുകൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ മണിയാശാൻ. ഫുട്‌ബോൾ കളിക്കിടെ കാലിനു പരുക്കേറ്റ കൊച്ചുമകനെ കാണാൻ ആരുമറിയാതെ തന്നെ എത്തിയിരിക്കുകയാണ് എം എൽ എ യും മുൻ മന്ത്രിയുമായ എംഎം മണി. അരുവിക്കര മൈലം ജിവി രാജ ഗവ.സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെത്തിയാണ് അപ്രതീക്ഷിത സന്ദർശനം നടത്തിയിരിക്കുന്നത്. പതിനൊന്നു മണിയോടെ തന്നെ കാറിൽ സ്‌കൂളിൽ വളപ്പിലിറങ്ങി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ച ശുഭ്രവസ്ത്രധാരിയെ ആദ്യം മറ്റുള്ളവർക്കു മനസ്സിലായിരുന്നില്ല. മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.
ആളെ മനസിലാക്കി എത്തിയപ്പോഴേക്കും വഴി ചോദിച്ച് മണി ആശാൻ നേരെ കൊച്ചുമകന്റെ ഹോസ്റ്റൽ മുറിയിലെത്തിയിരുന്നു. കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി കുശലം ചോദിച്ച് ഏതാനും നിമിഷമായപ്പൊഴേക്കും എംഎൽഎ എത്തിയ വാർത്ത സ്‌കൂളിൽ അപ്പാടെ പറക്കുകയുണ്ടായി. പിന്നാലെ പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ ഓടി ഹോസ്റ്റലിലെത്തി.
അതോടൊപ്പം തന്നെ സ്വകാര്യ സന്ദർശനമാണെന്നും പ്രിൻസിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നും മണിയാശാൻ പ്രിൻസിപ്പലിനോട് പറഞ്ഞു. എങ്കിലും ഓഫിസ് വരെയെത്തണമെന്ന പ്രിൻസിപ്പലിന്റെ ക്ഷണം സ്വീകരിച്ച് ഓഫീസിലെത്തുകയായിരുന്നു അദ്ദേഹം. പിന്നാലെ ശിവജിയും ഒപ്പം കൂടി, നടക്കേണ്ടെന്ന മുത്തച്ഛന്റെ സ്‌നേഹപൂർവമായ വിലക്കൊന്നും കാര്യമാക്കാതെയാണ് അപൂപ്പനൊപ്പം പേരക്കുട്ടിയും നടന്നത്.
അങ്ങനെ കോൺഫറൻസ് ഹാളിൽ അധ്യാപകരും ജീവനക്കാരുമൊക്കെ മണി ആശാൻ എത്തിയതറിഞ്ഞ് കാണാൻ വട്ടം കൂടിയിരുന്നു. കുറച്ചു നേരം ചെലവിട്ട ശേഷം അധികം വൈകാതെ മണി സ്‌കൂളിൽ നിന്നു മടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ സ്‌കൂളിൽ ചേർന്ന ശിവജി, മണിയുടെ കൊച്ചുമകനാണെന്നത് അധികം പേർക്കും അറിവുണ്ടായിരുന്നില്ല. കോവിഡ് മൂലം ഏറെക്കാലവും നേരിട്ടുള്ള അധ്യയനം ഇവർക്ക് ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha