കോട്ടയത്ത് പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം; അപകടത്തിൽപ്പെട്ടത് മറിയപ്പള്ളിയിൽ നിന്നും ആലപ്പുഴയിലേക്ക് വളവുമായി പോയ ലോറി; പാറശാല സ്വദേശിയായ ഡ്രൈവര്‍ക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം. മറിഞ്ഞ ലോറിക്കുള്ളില്‍ ഡ്രൈവര്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നും വളവുമായി ആലപ്പുഴ ചേപ്പാടേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസിന് വിവരം ലഭിച്ചു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാറമടക്കുളത്തിന് സമീപത്തെ കടയില്‍ നിന്നും കൊതുകുതിരി വാങ്ങിയ ശേഷം ലോറിക്കുള്ളിലേക്ക് കയറിയ അജി ലോറി മുന്നോട്ട് എടുക്കുന്നതിനിടിയിലാണ് തിട്ടയില്‍ തട്ടി പാറമടക്കുളത്തിന്റെ ആഴങ്ങളിലേക്ക് മറിഞ്ഞത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ ഓടിയെത്തി ഏണിയും കയറും ഇട്ട് കൊടുത്ത് അജിയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിട്ടയുടെ അരികിലേക്ക് ലോറി പോയതും അപകടമുണ്ടായതും എങ്ങനെയാണെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം സ്വദേശിയായ അജി മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയിലെത്തിയത്. ഇവിടെ നിന്നും ഈ വളവുമായി ചേപ്പാടിലേക്ക് പോകുകയായിരുന്നു അജി. അപകടമുണ്ടായ പാറമടക്ക് സമീപത്ത് ലോറി നിര്‍ത്തിയ ശേഷം സമീപത്തെ കടയിലേക്ക് കയറിയ അജി ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് ശേഷം ലോറി മുന്നോട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിലെ മഹാദേവന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട പാറമടയുടെ എതിര്‍വശത്ത കാടുപിടിച്ച മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന മറ്റൊരു പാറമടയിലാണ് ലോറി മറിഞ്ഞത്. ടോറസ് ലോറി ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ വെള്ളത്തില്‍ മുങ്ങിയ ലോറി പുറത്തേക്ക് കാണാന്‍ പോലും ഇല്ല. പ്രദേശമാകെ ഇരുട്ടില്‍ മുങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. നാട്ടുകാരും നാട്ടുകാര്‍ നല്‍കുന്ന വെളിച്ചവും അഗ്നിരക്ഷാ സേനയുടെ ലൈറ്റുമാണ് പ്രദേശത്ത് വെളിച്ചം പകരുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ പാറക്കുളം വൃത്തിയാക്കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവും സാധ്യമാകൂ.
https://www.facebook.com/Malayalivartha


























