നെഞ്ചുപൊട്ടും ആ കാഴ്ച... പോലീസുകാര്‍ പോലും കരഞ്ഞുപോയി..... പട്ടുസാരി പുതച്ചുകിടന്ന അഭിരാമിയുടെ മാറില്‍ കുഞ്ഞു റയാന്‍ ചേര്‍ന്നു കിടന്നു... റയാന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെക്കൂടി ഒപ്പം... കണ്ടുനിന്നവര്‍ കണ്ണുകളടച്ചു.... കരച്ചിലടക്കാനാവാതെ പലരും നിലവിളിച്ചു , മൂത്തമകന്‍ രാഹുലും മകനും പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാനാവാതെ കുടുംബം... നട്ടുനനച്ച പൂന്തോട്ടത്തിനരികിലെ മണ്ണിലേക്ക് അവര്‍ അഞ്ചാളും ഒരുമിച്ചു യാത്രയായി

നെഞ്ചുപൊട്ടും ആ കാഴ്ച... പോലീസുകാര്‍ പോലും കരഞ്ഞുപോയി..... പട്ടുസാരി പുതച്ചുകിടന്ന അഭിരാമിയുടെ മാറില്‍ കുഞ്ഞു റയാന്‍ ചേര്‍ന്നു കിടന്നു... റയാന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെക്കൂടി ഒപ്പം... കണ്ടുനിന്നവര്‍ കണ്ണുകളടച്ചു.... കരച്ചിലടക്കാനാവാതെ പലരും നിലവിളിച്ചു , മൂത്തമകന്‍ രാഹുലും മകനും പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാനാവാതെ കുടുംബം... നട്ടുനനച്ച പൂന്തോട്ടത്തിനരികിലെ മണ്ണിലേക്ക് അവര്‍ അഞ്ചാളും ഒരുമിച്ചു യാത്രയായി.
എട്ടുമാസം പ്രായമുള്ള കുഞ്ഞു റയാനായിരുന്നു ഏവരെയും കരയിച്ച സങ്കടക്കാഴ്ച. അമ്മ അഭിരാമിയുടെ മാറില്‍ കുഞ്ഞു റയാന്‍ ചേര്‍ന്നുകിടന്നു. റയാന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെക്കൂടി ആരോ അവനോടു ചേര്‍ത്തുവെച്ച് പെട്ടിയടച്ചു. അവരുടെ ശവപ്പെട്ടിയില്‍ ആ തെക്കേത്തൊടിയിലെ മണ്ണു വീഴുമ്പോള്‍ തൊട്ടടുത്തായി അവന്റെ അപ്പൂപ്പന്‍ പ്രതാപനും അമ്മൂമ്മ ഷേര്‍ളിയും ഇളയച്ഛന്‍ അഹിലും ഊഴം കാത്തുകിടന്നു.
വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച വര്‍ക്കല പന്തുവിളയിലെ വീട്ടുവളപ്പാണ് ശോകം ഉറഞ്ഞ സംസ്‌കാരച്ചടങ്ങിനു സാക്ഷിയായത്. അഭിരാമിയുടെയും മകന്‍ റയാന്റെയും മൃതദേഹങ്ങള്‍ ഒരു ശവപ്പെട്ടിയില്‍ അടക്കംചെയ്തപ്പോള്‍ മറ്റുള്ളവര്‍ക്ക് തൊട്ടടുത്ത് ചിതയൊരുക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെ വിലാപയാത്രയായാണ് പ്രതാപന്റെ മൂത്ത മകന്‍ രാഹുലിന്റെ വീട്ടില്‍ എത്തിച്ചത്.
രണ്ടുമണിക്കൂറോളം ഇവിടെ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പ്രതാപന്‍, ഭാര്യ ഷെര്‍ലി, ഇളയമകന്‍ അഹില്‍, രണ്ടാമത്തെ മകന്റെ ഭാര്യ അഭിരാമി, ഇവരുടെ കുഞ്ഞ് റയാന്‍ എന്നിങ്ങനെ അവര്‍ അടുത്തടുത്ത് കിടന്നു.
വലിയ ശവമഞ്ചത്തിന്റെ അറ്റത്ത് റയാന്റെ കുഞ്ഞുശരീരം. പ്രിയപ്പെട്ട പാവക്കുട്ടി ശവമഞ്ചത്തിലും അവനൊപ്പമുണ്ടായിരുന്നു. ആ മുറ്റത്ത് മിഴിനനയാത്ത ആരുമുണ്ടായിരുന്നില്ല.
കാവല്‍നിന്ന പോലീസുകാര്‍പോലും മിഴി തുടയ്ക്കുന്നതു കാണാമായിരുന്നു. പ്രതാപന്റെ മൂത്തമകന്‍ രാഹുലിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും വേദനയോടെ നിന്നു. പലരും കരച്ചിലടക്കാന്‍ പാടുപെട്ടപ്പോള്‍ ചിലര്‍ ദുഃഖം അടക്കാനാകാതെ നിലവിളിച്ചു. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം ജന്മസ്ഥലമായ വക്കത്തെ മുണ്ടയില്‍വിളാകം സദ്ധിഭവനത്തില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷമാണ് ഇവിടേയ്ക്ക് എത്തിച്ചത്. അവിടെയും നാടുമുഴുവന്‍ അന്ത്യാഞ്ജലിയുമായെത്തിയിരുന്നു.
തുടര്‍ന്ന് അപകടം നടന്ന കുടുംബവീടായ രാഹുല്‍ നിവാസിന്റെ തെക്കേത്തൊടിയില്‍ സംസ്‌കാരം. പട്ടുസാരി പുതച്ചുകിടന്ന അഭിരാമിയുടെ മാറിലേക്ക് കുഞ്ഞു റയാനെ ചേര്‍ത്തുകിടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ കണ്ണുകളടച്ചു. എല്ലാ മിഴികളിലും കണ്ണുനീര്‍ മാത്രം. ഇവരെ അടക്കം ചെയ്തശേഷം മറ്റുള്ള മൃതദേഹങ്ങള്‍ ചിതയിലേക്കെടുത്തു.
നട്ടുനനച്ച പൂന്തോട്ടത്തിനരികിലെ മണ്ണിലേക്ക് അവര്‍ അഞ്ചാളും ഒരുമിച്ചു മടങ്ങി. അപകടദിവസം പുക ശ്വസിച്ച് അവശനായ പ്രതാപന്റെ രണ്ടാമത്തെ മകന്‍ നിഹുല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പന്തുവിളയിലേക്ക് അഭിരാമിയുടെ അച്ഛന്‍ സൈന്‍ നടേശനും അമ്മ സോഫിയയും സഹോദരന്‍ ആദിത്യനും കണ്ണീരോടെ മൃതദേഹത്തെ അനുഗമിച്ചു. രാഹുല്‍, മകന്‍ ആദിദേവ്, അഭിരാമിയുടെ അപ്പച്ചിയുടെ മകന്‍ അരുണ്‍, മകന്‍ അദ്വൈത് എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha



























