പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം; അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം; മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക; സംസ്ഥാനത്ത് ചൂടുകൂടുന്നു

സംസ്ഥാനത്ത് ചൂടുകൂടുകയാണ്. ഈ ഘട്ടത്തിൽ പാലിക്കേണ്ടുന്ന ജാഗ്രത നിർദേശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ചൂട് കൂടുന്നത് എന്നതിനെക്കുറിച്ചുള്ള കാരണം ഇപ്പോൾ പുറത്തു വന്നു. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിലാണ് ചൂട് കൂടുന്നത് . ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി.
ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേര്‍ന്ന വായുവും ചൂടാക്കും. ഘടികാരദിശയില്‍ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പംകൂടും തോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഇതിനെ എതിര്‍ചുഴലി എന്നാണ് പറയുന്നത്. താഴേക്കും പരിസരത്തേക്കും ഒരേസമയം ചൂട് കൂട്ടുന്ന അസാധാരണ സാഹചര്യമാണ് ഈ ചുഴലിയുണ്ടാക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് സാധാരണയിലും നാലരഡിഗ്രിവരെ ഉയരുന്നുണ്ട്. ഇതാണ് ഉഷ്ണതരംഗം. അവിടങ്ങളില്‍ ചൂട് 43 ഡിഗ്രിവരെയൊക്കെ എത്താം. ഇത് അപകടകരമാണ്. കേരളത്തില്‍ അത്ര വരില്ലെങ്കിലും ചിലയിടത്ത് 40 ഡിഗ്രിവരെ എത്തിയേക്കാം. ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് ഉഷ്ണം കൂടിനില്‍ക്കാനാണ് സാധ്യത.
കേരളത്തില്‍, ഈ പ്രതിഭാസംകൂടാതെ തമിഴ്നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂട്ടുന്നു. പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലെ സവിശേഷ അവസ്ഥയ്ക്ക് ഒരു കാരണമിതാണ്. മാര്‍ച്ച് 21-നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തെത്തുന്നത്. ഇതും ചൂട് കൂട്ടും. അതേസമയം കേരളത്തില്‍ സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്.
ആറുജില്ലകളില്‍ തിങ്കളാഴ്ചയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാവകുപ്പും മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് ദീര്‍ഘകാല ശരാശരിയില്‍നിന്നും രണ്ടുമുതല്‍ മൂന്നുഡിഗ്രിവരെ കൂടാമെന്നാണ് മുന്നറിയിപ്പ് . ഉഷ്‌ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
-രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
-നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പി കുടിവെള്ളം കയ്യില്‍ കരുതുക.
-പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
-അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷ്ണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
-ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11മണി മുതൽ 3 മണി വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
-മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
-യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
-കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.
- മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
-പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
-കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
-തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
-അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
https://www.facebook.com/Malayalivartha


























