ഇങ്ങനെയും ഉണ്ടോ ആള്‍ക്കാര്‍... ജപ്തിയുടെ വാര്‍ത്തകള്‍ കേട്ട് സങ്കടവും പ്രതിഷേധവും വരുന്ന നാട്ടുകാര്‍ക്ക് ആ ഉദ്യോഗസ്ഥര്‍ മാതൃകയായി; ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസഹായയായ വയോധികയുടെ കണ്ണുനീര്‍ ബാങ്ക് മാനേജര്‍ കണ്ടു; ഒരു വര്‍ഷത്തിന് ശേഷം ഏറെ സന്തോഷം

ആപത്ത് കാലത്താണ് പലരും സന്തോഷത്തോടെ ലോണ്‍ എടുക്കുന്നത്. എന്നാല്‍ പലര്‍ക്കും ആ ലോണ്‍ ഒരു ബാധ്യതയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ലോണ്‍ എടുത്ത ഉത്സാഹം ലോണ്‍ അടയ്ക്കാനും കാണിച്ചാലും എത്രയായാലും ലോണ്‍ മുടങ്ങും. മുടങ്ങിയാല്‍ കേമമായി. പലിശയും പലിശയുടെ പലിശയും കൂടി കൂടും. അവസാനം അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും. അതോടെ കിടപ്പാടവും പോകും.
ജപ്തി ചെയ്യാന്‍ വരുന്നവര്‍ പലപ്പോഴും ഒരു ദയയും കാണിക്കില്ല. അവര്‍ക്ക് കിട്ടാക്കടം കിട്ടണം. വല്ലാത്തൊരവസ്ഥയാണ് ഓരോ ജപ്തിയും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥനാവുകയാണ് ഒരുകൂട്ടം ബാങ്ക് ഉദ്യോഗസ്ഥര്‍.
ഒരു വര്‍ഷം മുന്‍പ്, ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസ്സഹായയായ വയോധികയോട് അവിടത്തെ അവസ്ഥ കണ്ട് ബാങ്ക് മാനേജര്‍ ചോദിച്ചിരുന്നു. ഒരു ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെയാണു പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്? രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ എന്നായിരുന്നു ആ അമ്മയുടെ മറുപടി.
അമ്മയുടെ വിഷമം കണ്ട മാനേജര്‍ക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തി ഇക്കഥ സഹപ്രവര്‍ത്തകരോടു പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായുറങ്ങാന്‍ ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീടുണ്ട്. ബാങ്കിലെ ഒന്‍പതു ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ വീട്.
ബാഗ് നിര്‍മാണ സംരംഭം തുടങ്ങാനാണ് കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി 5 വര്‍ഷം മുന്‍പ് 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം.
70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം.മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ മാനേജര്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കും മനസ്സു വന്നില്ല. 2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു.
പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി. അതോടെ ആ ബാങ്ക് ജീവനക്കാര്‍ നാട്ടിലെ താരമായി.
കഴിഞ്ഞ ആഴ്ചയും ജപ്തിയുടെ വാര്‍ത്ത നമ്മള്‍ കേട്ടതാണ്. വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കേറ്റ് കമ്മിഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവം വരെയുണ്ടായി. വിവാദമായ കാക്കനാട് ചെമ്പുമുക്കിലെ വീടിന്റെ ജപ്തി നടപടികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച നടപടികള്‍ ഉച്ചയോടെ അവസാനിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഉടമയുടെ മകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് രണ്ടിനായിരുന്നു ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണമുണ്ടായത്. വീടിന്റെ ഹാളില്‍ വച്ച് ഇന്‍വെന്ററി തയ്യാറാക്കുന്നതിനിടെ വീട്ടുടമസ്ഥയുടെ മകനായ കെവിന്‍ അരിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ അഡ്വക്കേറ്റ് കമ്മിഷന്റെ കൈക്ക് പരിക്കേറ്റു. ഇതോടെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. പ്രതിഷേധ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹം എത്തയായിരുന്നു ജപ്തി പൂര്‍ത്തിയാക്കിയത്. അതിന് പിന്നാലെയാണ് ഈയൊരു നന്മയുടെ ജപ്തി വാര്‍ത്ത വരുന്നത്.
"
https://www.facebook.com/Malayalivartha


























