അടുത്ത പണി വരുന്നുണ്ട് അവറാച്ചാ...! പി.സി ജോർജിന് ജാമ്യം നല്‍കിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്, തൻ്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്ന് മനസാക്ഷിയെത്തൊട്ട് പറയാൻ പി.സിക്ക് നേരെ വെല്ലുവിളി, തന്നെപ്പറ്റി അപവാദം പറയുന്നത് നിർത്തിക്കോണം... ആശുപത്രിയിൽ ചികിത്സ തേടിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരി

പീഡനക്കേസിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം നല്‍കിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കീഴ്‌ക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.സമാന ആവശ്യം ഉന്നയിച്ച് സര്‍ക്കാരും അപ്പീല്‍ നല്‍കിയേക്കും.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി. സി ജോർജിന് ജാമ്യം നൽകിയത്.
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പീഡന ശ്രമത്തിനുള്ള 375ാം വകുപ്പും ഉള്‍പ്പെടുത്തണമെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ ആവശ്യപ്പെടും.അശ്ലീലമായി സംസാരിച്ചിട്ടില്ലെന്നും സമ്മതമില്ലാതെ തൻ്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും മനസാക്ഷിയെത്തൊട്ടു പറയാൻ പി സി ജോർജിനെ വെല്ലുവിളിച്ചിരിക്കുക കൂടിയാണ് പരാതിക്കാരി. ഈ കാര്യം പൊതുസമൂഹത്തോട് പറയാൻ തയ്യാറുണ്ടെങ്കിൽ താനും വരാം. തന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ട്.
പൊതുസമൂഹത്തിനു മുന്നിൽ തെളിവുകൾ നിരത്താമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.എട്ടുവർഷമായി പി സി ജോർജുമായി അടുത്തിടപഴകുന്നു. അദ്ദേഹം നല്ലൊരു മെൻ്ററായിരുന്നു. പീഡന ശ്രമത്തോടെ അത് മാറി. 2022 ഫെബ്രുവരി 10 നാണ് തനിക്കുനേരെ ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടക്കുന്നത്. ദേഹത്ത് സ്പർശിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതിക്രമം നടന്നതിനു പിന്നാലെ ബന്ധുവിനെ വിവരം അറിയിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയതിനാലാണ് പരാതി നൽകാൻ വൈകിയത്. പരാതിയുടെ ആധികാരികത പരിശോധിച്ചാണ് പോലീസ് എഫ്ഐആർ ഇട്ടതെന്നും പരാതിക്കാരി പറഞ്ഞു.സ്ത്രീയെന്ന പരിഗണന നൽകാതെയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചത്. കോടതിക്ക് എതിരെ പറയുന്നില്ല. പോലീസിനു വീഴ്ച പറ്റിയിട്ടില്ല. ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. പുതിയ രഹസ്യമൊഴി നൽകും. പി സി ജോർജ് തന്നെപ്പറ്റി അപവാദം പറയുന്നത് നിർത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ഫെബ്രുവരി പത്തിന് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി നൽകിയത്. എന്നാൽ ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് പി സി ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശക്തമായ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളിയാണ് ജാമ്യം നൽകിയത്.
ശനിയാഴ്ചയാണ് പിസിക്കെതിരെ പീഡനപരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് കോടതി അന്ന് തന്നെ ജാമ്യവും നല്‍കിയിരുന്നു. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്നാണ് കോടതി വ്യക്തമാക്കിയത്.
സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരി മൊഴി നൽകിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്.ലൈംഗിക താല്‍പ്പര്യത്തോടെ കടന്നുപിടിച്ചുവെന്നും, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി രഹസ്യമൊഴിയും നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പി.സി ജോർജ് പ്രതിയായ സ്വർണക്കടത്ത് ഗൂഢാലോചന കേസിലെ സാക്ഷിയായ പരാതിക്കാരി, കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരമുള്ളത്. തുടർന്ന് യുവതിയുടെ മൊഴിയെടുത്ത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























