നാന്‍ പെറ്റ മകനെ ചതിച്ചു; രക്തസാക്ഷിത്വ ദിനത്തില്‍ തന്നെ എകെജി സെന്ററിന്റെ തിണ്ണനിരങ്ങി എസ്ഡിപിഐ നേതാക്കള്‍

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ മുഴുവന്‍ ഞെട്ടിച്ചതിനോടൊപ്പം തന്നെ കരയിപ്പിച്ച ഒരു സംഭവം കൂടിയാണ്. ഒരു എസ്എഫ്‌ഐക്കാരനാണ് കൊല്ലപ്പെട്ടതെന്ന് കരുതിയിട്ടല്ല കേരളത്തിലെ മുഴുവന്‍ കോളേജിലെയും കുട്ടികള്‍ അന്ന് തെരുവിലിറങ്ങിയത്. എസ്ഡിപിഐ ക്രൂരതയെ കേരളം ഒത്തൊരുമിച്ച് തുറന്നുകാട്ടി. ആ കൊലയാളികള്‍ക്ക് മാപ്പില്ലെന്ന് കേരളം മുഴുവന്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷേ സിപിഎമ്മിന് ഇപ്പോള്‍ എസ്ഡിപിഐ സ്‌നേഹം മൂത്തിരിക്കുകയാണ്. ഇന്നലെ നടന്ന സംഭവം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മാത്രമല്ല അത് അഭിമന്യുവിനെയും കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമായി മാറുകയാണ്.
അഭിമന്യു കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് സിപിഎമ്മിന്റെ ഈ കൊടു ചതി. എകെജി സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പാര്‍ട്ടി നേതാക്കളെ കാണുകയായിരുന്നു എസ്ഡിപിഐ നേതാക്കള്‍. അവരെ ആനയിച്ച സിപിഎം നടപടിയാണ് വിമര്‍ശനത്തിന് കാരണം. അഭിമന്യുവിന്റെ ജീവനെടുത്ത വര്‍ഗീയ പാര്‍ട്ടിയുടെ ഭാരവാഹികളെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ മുറിവുണങ്ങും മുമ്പ് എകെജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ സ്വീകരിച്ചാനയിച്ചത് ശെരിയായില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന ആക്ഷേപം.
ആക്രമണസ്ഥലം സന്ദര്‍ശിച്ച സംഘം ഓഫീസിലുണ്ടായിരുന്ന നേതാക്കളെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട്, കമ്മറ്റിയംഗം മാഹീന്‍ പരുത്തിക്കുഴി എന്നിവരാണ് ശനിയാഴ്ച എകെജി സെന്റര്‍ സന്ദര്‍ശിച്ചത്.
സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരുമ്പോഴാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദര്‍ശനം. എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവര്‍ത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടയിലെ സന്ദര്‍ശനം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളില്‍ ഇരുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയ്യാളുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളുടെയും രഹസ്യ കൂട്ടുകെട്ട് രാഷ്ട്രീയ അകത്തളങ്ങളില്‍ പരസ്യമാണ്.
അതേസമയം, എകെജി സെന്റര്‍ ആക്രമണ കേസില്‍ തുമ്പില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പോലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നില്‍, ആള്‍സഞ്ചാരം പൂര്‍ണ്ണമായി നിലയ്ക്കുന്നതിനും മുന്‍പേ, നിരവധി സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കര്‍മ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുകയാണ്.
എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നിര്‍മാണത്തൊഴിലാളിക്കെതിരേ സ്വമേധയാ മറ്റൊരു കേസെടുത്തത് വിവാദമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിന്റെ പേരിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
എ.കെ.ജി. സെന്ററിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുമെന്ന് റിജു സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കഴക്കൂട്ടം സ്റ്റേഷനിലും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലും 30 മണിക്കൂറോളം ചോദ്യംചെയ്തു. എന്നാല്‍, ആക്രമണക്കേസില്‍ പങ്കില്ലെന്ന് കണ്ടെത്തി. ഇതോടെ, സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ആദ്യം കലാപശ്രമം അടക്കമുള്ള കേസുകള്‍ ചുമത്താന്‍ ശ്രമിച്ചെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മാതാപിതാക്കളില്ലാത്ത റിജുവിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും അടുത്തബന്ധം ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. മുപ്പതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മെഡിക്കല്‍ കോളേജിനു സമീപം പൊട്ടക്കുഴിവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം, സംഭവസ്ഥലത്തിന് പരിസരത്തെ ക്യാമറ ദൃശ്യങ്ങളില്‍ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ആക്രമണം നടന്ന രാത്രിയില്‍ അസ്വാഭാവികമായ രീതിയില്‍ വാഹനവുമായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ഈയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്
പൊട്ടക്കുഴിക്കുശേഷമുള്ള സ്ഥലങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനം കടന്നുപോകുന്നത് കണ്ടെത്താനായില്ല. കഴിഞ്ഞദിവസം സംശയാസ്പദസാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലില്‍ കണ്ടെത്തി. ഇയാള്‍ ജനറല്‍ ആശുപത്രിക്കുസമീപം തട്ടുകട നടത്തുകയാണ്. കച്ചവടവുമായി ബന്ധപ്പെട്ട് പോയതാണെന്നും കണ്ടെത്തി. ചുവന്ന സ്‌കൂട്ടറില്‍ കടന്നുപോയത് ഇയാളായിരുന്നു.
സംഭവ സമയത്ത് ഈ ഭാഗത്ത് ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംശയമുള്ള ഇടങ്ങളിലെല്ലാം അന്വേഷണസംഘം ഞായറാഴ്ച പരിശോധന നടത്തി. സൈബര്‍ സെല്ലിലെ അടക്കം മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha

























